ജിദ്ദ : ജമ്മുകശ്മീർ 370-ാം വകുപ്പ് റദ്ദാക്കിയിട്ട് ഇന്നേക്ക് മൂന്ന് വർഷം തികയുമ്പോഴും കശ്മീരിനെ കൈവിടില്ലെന്ന പ്രമേയവുമായി ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ. ജമ്മുകശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന വാദം അംഗീകരിക്കാനാവില്ല. ഇന്ത്യയുടെ നടപടി ഏകപക്ഷീയമാണെന്നാണ് ഒഐസി വാദിക്കുന്നത്. ജമ്മുകശ്മീരിൽ ഇന്ത്യ നടത്തിയത് നിയമവിരുദ്ധ നടപടിയാണ്. ജമ്മുകശ്മീരിനെ ചൊല്ലിയുള്ള തർക്കവിഷയം പരിഹരിക്കപ്പെട്ടിട്ടില്ല. കശ്മീർ ജനതയുടെ ആഗ്രഹമല്ല നരേന്ദ്രമോദി സർക്കാർ നടപ്പാക്കിയതെന്നും നേതാക്കൾ പ്രമേയത്തിലൂടെ ആരോപിച്ചു. ഇതിനിടെ കശ്മീർ അവയർനെസ്സ് ഫോറം (ഡബ്ലുകെഎഎഫ്) എന്ന സംഘടനയും ഇന്ത്യ ജമ്മുകശ്മീരിനെ ലയിപ്പിച്ചുകൊണ്ട് ഇന്ത്യയുടെ ഭാഗമാക്കിയ നടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു.
ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസിയുടെ ജനറൽ സെക്രട്ടറിയേറ്റാണ് കശ്മീരിന്റെ സ്വയം ഭരണാവകാശം ആ ജനതയുടെ സ്വന്തം നിയന്ത്രണത്തിലാക്കണമെന്ന വാദം വീണ്ടും ഉന്നയിക്കുന്നത്. കേന്ദ്രമന്ത്രി പ്രൽഹാദ് ജോഷി ജമ്മുകശ്മീർ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് ആവർത്തിച്ചതിന് പിന്നാലെയാണ് ഒഐസിയുടെ പ്രമേയം പുറത്തുവന്നത്. ജമ്മുകശ്മീരിലെ ജനങ്ങൾക്ക് എന്താണ് ജനാധിപത്യത്തിന്റെ മഹത്വമെന്നും സ്വാതന്ത്ര്യ ത്തിന്റെ സൗന്ദര്യമെന്തെന്നും മനസ്സിലാക്കാനാണ് നരേന്ദ്രമോദി സർക്കാറിന്റെ പരിശ്രമമെന്നും കേന്ദ്രമന്ത്രി വിശദീകരിച്ചിരുന്നു.
ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ നടത്തിയ സമ്മേളനത്തിൽ വിവിധ രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരാണ് ജമ്മുകശ്മീർ വിഷയം ചർച്ചചെയ്തത്. ഇന്ത്യയിലെ നരേന്ദ്രമോദി സർക്കാറിന്റെ നയം അന്താരാഷ്ട്ര നിയമങ്ങളെ അവഗണിടച്ചാണെന്നും യോഗം വീണ്ടും വിലയിരുത്തി. 2022 ആഗസ്റ്റ് 5ന് ഇന്ത്യ ജമ്മുകശ്മീരിനെ അനധികൃതമായി കൈവശമാക്കിയ ദിനമായി മാത്രമേ കണക്കാക്കാനാകൂ എന്നാണ് യോഗം വിലയിരുത്തിയത്.
ജമ്മുകശ്മീരിലെ തർക്കങ്ങൾ പരിഹരിക്കാൻ ഇന്ത്യ ശ്രമിക്കുന്നില്ലെന്ന പരിഭവവും യോഗ ത്തിൽ ഉയർന്നു. ഒപ്പം കശ്മീർ ജനതയ്ക്ക് ഐക്യദാർഢ്യവും പ്രഖ്യാപിച്ചു. കൂടാതെ അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ ജമ്മുകശ്മീർ വിഷയം സജീവമായി നിലനിർത്താനും ഇന്ത്യയ്ക്ക് മേൽ ശക്തമായ സമ്മർദ്ദം ചെലുത്താനുള്ള ഭാവി നടപടികളുമാണ് ഒഐസി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതിനിടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തെ അമൃതവർഷമായി ആഘോഷിക്കു ന്നതിന്റെ ഭാഗമായി ജമ്മുകശ്മീരിലെ എല്ലാ മേഖലകളിലും ദേശീയ പതാകകൾ പാറുകയാണ്. ഒരു സമയത്ത് വിഘടവാദത്തിന്റെ കേന്ദ്രമായിരുന്ന ഹൂറിയത്ത് കോൺഫറൻസിന്റെ കവാടത്തിലും ദേശീയ പതാക ജനങ്ങൾ നേരിട്ട് പതിക്കുന്നതിന്റെ ചിത്രവും കുട്ടികൾ ദേശീയ പതാകയുമായി ആഹ്ളാദത്തോടെ ഓടിനടക്കുന്നതും ജമ്മുകശ്മീരിന് ഒരു നൂറ്റാണ്ടിന് ശേഷമുണ്ടായ വലിയ മാറ്റമാണെന്നും കേന്ദ്രമന്ത്രിമാർ ചൂണ്ടിക്കാട്ടി.
Comments