ബർമിംഗ്‌ഹാം : കോമൺവെൽത്ത് ഗെയിംസിലെ വനിതാ ഹോക്കിയിൽ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയയ്‌ക്ക് പെനാൽറ്റി ഷൂട്ടൗട്ടിൽ രണ്ടാമത് സമയം അനുവദിച്ച വിവാദത്തിൽ മാപ്പുപറഞ്ഞ് അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ. എട്ടു സെക്കന്റിന്റെ കൗണ്ട് ഡൗൺ തുടങ്ങും മുന്നേ ഓസ്ട്രേലിയൻ താരം എടുത്ത ഷോട്ട് പിഴച്ചിരുന്നു. എന്നാൽ എട്ടു സെക്കൻറിന്റെ പെനാൽറ്റി ക്ലോക്ക് പ്രവർത്തിച്ചില്ലെന്ന പേരിൽ വീണ്ടും ഓസീസിന് അവസരം നൽകിയത് അവർ ഗോളാക്കി മാറ്റുകയും ചെയ്തു. ഇന്ത്യയുടെ തിരിച്ചടിക്കാനുള്ള അവസരം നഷ്ടമാക്കിയെന്ന പരാതിയാണ് ടീം ഉന്നയിച്ചത്. കാണികളും സംഭവത്തിൽ പ്രതിഷേധിച്ചു.
‘സെമിഫൈനൽ മത്സരത്തിലുണ്ടായ സാങ്കേതിക പിഴവ് തിരിച്ചറിയുന്നു. പെനാൽറ്റി ഷൂട്ടൗട്ട് റഫറി ക്ലോക്ക് ചലിക്കും മുന്നേ നടത്തിയത് സാങ്കേതിക പിഴവാണ്. ഈ തെറ്റിന് സംഘാട കരെന്ന നിലയിൽ മാപ്പു പറയുന്നു. സംഭവത്തിൽ കൃത്യമായ അവലോകനം നടത്തുമെന്നും ഭാവിയിൽ ഇത്തരം പിഴവുകൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുന്നതുമായിരിക്കും.’ അന്താരാഷ്‌ട്ര ഹോക്കി ഫെഡറേഷൻ മറുപടി നൽകി.
പെനാൽറ്റി ഷൂട്ടൗട്ടിൽ ഓസ്‌ട്രേലിയയുടെ റോസി മലോനിയുടെ ആദ്യ ഷോട്ട് നഷ്ടമായി. എന്നാൽ ഷൂട്ടൗട്ട് ക്ലോക്ക് പ്രവർത്തിക്കാത്തിനാൽ വീണ്ടും ഒരവസരം നൽകുകയായിരുന്നു. എട്ടു സെക്കന്റാണ് പെനാൽറ്റി ഷൂട്ടിന് നൽകുന്നത്. രണ്ടാമത്തെ അവസരം മെലോനി ഗോളാക്കി മാറ്റി ഓസീസിന് 1-0ന്റ നിർണ്ണായക ലീഡ് നേടിക്കൊടുത്തു. കാണികൾ വലിയ പ്രതിഷേധമാണ് കൂവലുകളോടെ നടത്തിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും 1-1ന് സമനില പാലിച്ചതോടെയാണ് സെമിഫൈനൽ ഷൂട്ടൗട്ടിലേയ്‌ക്ക് നീങ്ങിയത്.
ഓസ്‌ട്രേലിയയ്‌ക്ക് രണ്ടാമത് അവസരം നൽകിയത് തെറ്റാണെന്ന് ഇന്ത്യൻ താരങ്ങൾ മത്സര ത്തിനിടെ ചൂണ്ടിക്കാട്ടിയെങ്കിലും അനുവദിക്കപ്പെട്ടില്ല. ഇന്ത്യ പെനാൽറ്റി ഷൂട്ടൗട്ടിൽ 0-3നാണ് സെമിയിൽ പരാജയപ്പെട്ടത്. ഇത്തരം പിഴവുകൾ ആവർത്തിക്കാതിരിക്കാൻ ഭാവിയിൽ നടപടികൾ സ്വീകരിക്കുമെന്ന് ഫെഡറേഷൻ അറിയിച്ചു.
Comments