ന്യൂഡൽഹി: ഹിന്ദു ദൈവങ്ങളായ ശിവന്റെയും മഹാകാളിയുടെയും അധിക്ഷേപകരമായ ചിത്രം പ്രസിദ്ധീകരിച്ച് ദി വീക്ക് മാഗസിൻ. വിശ്വാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ദി വീക്കിന്റെ എഡിറ്റർക്കും മാനേജ്‌മെന്റിനുമെതിരെ ഉത്തർപ്രദേശ് പോലീസ് കേസെടുത്തു. വിവാദമായതോടെ സംഭവത്തിൽ മാഗസിൻ ക്ഷമാപണം നടത്തി രംഗത്തെത്തി.
പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ തലവനായ ബിബേക് ദെബ്രോയ്, കാളിദേവിയെക്കുറിച്ച് എഴുതിയ ലേഖനത്തിലാണ് വിവാദ ചിത്രം ഉപയോഗിച്ചത്.
സംഭവം വിവാദമായതിന് പിന്നാലെ മാസികയുമായുള്ള ബന്ധം താൻ അവസാനിപ്പിക്കുകയാണെന്ന് ദി വീക്ക് എഡിറ്റർ ഫിലിപ്പ് മാത്യുവിന് ബിബേക് കത്തയച്ചു. ലേഖനത്തിന്റെ ഉള്ളടക്കവും അവർ അതിന് നൽകിയ ചിത്രവും തമ്മിൽ നേരിയ ഒരു ബന്ധം മാത്രമേയുള്ളൂ. ഈ ചിത്രം മനപൂർവ്വം പ്രകോപിപ്പിക്കാൻ തന്നെ തിരഞ്ഞെടുത്തതാണ് അദ്ദേഹം തന്റെ കത്തിൽ ആരോപിച്ചു.
ഇത്തരമൊരു അനുചിതമായ ചിത്രം ആ ലേഖനത്തിന് നൽകിയതിന് പിന്നിൽ യാതൊരു ദുരുദ്ദേശ്യവുമില്ലെന്ന് ഇതിന് മറുപടിയായി ദി വീക്ക് എഡിറ്റർ-ഇൻ-ചാർജ് വിഎസ് ജയചന്ദ്രൻ വിശദീകരിച്ചു.”ഞങ്ങളുടെ പല വായനക്കാരുടെയും മറ്റുള്ളവരുടെയും വികാരങ്ങളെ ഇത് വ്രണപ്പെടുത്തിയതിൽ ഞങ്ങൾ ആത്മാർത്ഥമായി ഖേദിക്കുന്നു. ഇത് പ്രസിദ്ധീകരിച്ചതിന് ഞങ്ങൾ ആത്മാർത്ഥമായി ക്ഷമാപണം നടത്തുകയും ഞങ്ങളുടെ വെബ്‌സൈറ്റിൽ നിന്ന് അത് നീക്കം ചെയ്യുകയും ചെയ്യുന്നുവെന്ന് അദ്ദേഹം അറിയിച്ചു.
അതേസമയം ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 295 എ (മതവികാരങ്ങളെ പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചുള്ള ബോധപൂർവവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികൾ) പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പ്രമോദ് കുമാർ പറഞ്ഞു. കുറ്റങ്ങൾ പരിശോധിച്ച് നടപടിയെടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
Comments