മമ്മൂട്ടി എന്ന മഹാനടൻ മലയാള സിനിമയുടെ ഭാഗമായിട്ട് ഇന്ന് 51 വർഷങ്ങൾ. സത്യൻ മാഷിന്റെ അവസാന സിനിമയായ “അനുഭവങ്ങൾ പാളിച്ചകൾ” എന്ന ചിത്രത്തിൽ മിനിറ്റുകൾ മാത്രമുള്ള ഒരു കുഞ്ഞു സീനിൽ നടൻ ബഹദൂറിന്റെ അരികിൽ ആദ്യമായി ലൈംലൈറ്റിന്റെ വെളിച്ചത്തിൽ അങ്കലാപ്പോടെ നിന്ന ആ ഇരുപതുകാരൻ പയ്യൻ തന്റെ സ്വപ്നതുല്യമായ ചലച്ചിത്ര യാത്ര ആരംഭിച്ചിട്ട് അര നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. 1971 ഓഗസ്റ്റ് 6 ന് കെ.എസ്.സേതുമാധവൻ ചിത്രത്തിലൂടെ മലയാള സിനിമയുടെ പടിവാതിലിൽ കാലെടുത്തു വെയ്‌ക്കുമ്പോൾ മലയാളത്തിന്റെ മഹാനടനിലേയ്‌ക്ക്, ഭാരതത്തിന്റെ എണ്ണംപറഞ്ഞ അതുല്യ പ്രതിഭകളുടെ നിരയിലേയ്‌ക്ക് ഉയരുമെന്ന് അന്ന് ആരും കരുതിയിരുന്നില്ല.
എന്നാൽ സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശം ആ നടനെ മലയാള സിനിമയുടെ അമരക്കാരനാക്കി മാറ്റുകയായിരുന്നു. അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയ്‌ക്ക് ശേഷം പിന്നെയും ഒന്‍പത് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് മമ്മൂട്ടി മറ്റൊരു സിനിമയുടെ ഭാഗമാകുന്നത്. 1980 ല്‍ റിലീസ് ചെയ്ത ‘വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍’ എന്ന സിനിമയിലൂടെയാണ് വീണ്ടും മമ്മൂട്ടി സ്ക്രീനിലെത്തിയത്. എം.ടി. വാസുദേവൻ നായർ കഥയും തിരക്കഥയും സംഭാഷണവുമൊരുക്കി സംവിധാനം ചെയ്ത ‘ദേവലോകം’ എന്ന ചിത്രത്തിലാണ് നടൻ ആദ്യമായി പ്രധാന വേഷത്തിലെത്തുന്നത്. എന്നാൽ ഈ ചിത്രം പൂർത്തിയാക്കാൻ സാധിച്ചിരുന്നുന്നില്ല. കെ. ജി. ജോർജ് സംവിധാനം ചെയ്ത മേള എന്ന ചിത്രമാണ് മമ്മൂട്ടിയിലെ അഭിനേതാവിനെ ശ്രദ്ധേയനാക്കിയത്.
പിന്നീട് കെ.ജി.ജോർജ്ജിന്റെ തന്നെ യവനിക, ഐ.വി ശശിയുടെ തൃഷ്ണ എന്നീ സിനിമകളുടെ മമ്മൂട്ടി മലയാള സിനിമ പ്രേമികളുടെ ഇഷ്ടനടനായി വളർന്നു. അഹിംസ എന്ന സിനിമയിലൂടെ ആദ്യത്തെ സംസ്ഥാന അവാർഡ് സഹനടൻ എന്ന വിഭാഗത്തിൽ അദ്ദേഹം നേടി. പിന്നീട് മലയാളികൾ സാക്ഷ്യം വഹിച്ചത് മമ്മൂട്ടി എന്ന മഹാനടന്റെ വളർച്ചയ്‌ക്കാണ്. എന്നാൽ എമ്പതുകളുടെ പകുതിയിൽ തുടർച്ചയായ പരാജയമാണ് മമ്മൂട്ടി ചിത്രങ്ങൾക്ക് നേരിടേണ്ടി വന്നത്. മമ്മൂട്ടി എന്ന നടന്റെ അവസാനമായിരിക്കുന്നു എന്ന് പലരും വിധിയെഴുതി. പക്ഷെ 1987 ൽ ജോഷി സംവിധാനം ചെയ്ത ന്യൂ ഡൽഹിയിലൂടെ ഒരു ഫിനിക്സ് പക്ഷിയെപ്പോലെ മമ്മൂട്ടി വീണ്ടും പറന്നുയർന്നു. പിന്നീട് ഒരിക്കലും മമ്മൂട്ടി എന്ന താരത്തിനും നടനും തലതാഴ്‌ത്തേണ്ടി വന്നിട്ടില്ല.
മികച്ച നടനുള്ള മൂന്ന് ദേശീയ അവാർഡ്, 5 സംസ്ഥാന അവാർഡ്, ഫിലിംഫെയർ അവാർഡുകളുമടക്കം അദ്ദേഹം നേടി. ഇന്നും സിനിമയോടുള്ള അഭിനിവേശം വിട്ടുമാറാത്ത ഒരു പുതുമുഖ നടന്റെ ചുറുചുറുക്കോടെയാണ് ഓരോ സിനിമയേയും മമ്മൂട്ടി സമീപിക്കുന്നത്. മുപ്പതോളം തവണയാണ് ദേശീയ പുരസ്കാര പട്ടികയിൽ മമ്മൂട്ടി ചിത്രങ്ങൾ ഇടംനേടിയത്. ഇതിൽ പതിനഞ്ചോളം തവണ അവസാന റൗണ്ടിലും എത്തി. ഇന്ത്യയിലെ മറ്റൊരു നടനും അവകാശപ്പെടാൻ സാധിക്കാത്ത റെക്കോർഡാണിത്. 6 ഭാഷകളിലായി 418 സിനിമകൾ. അഭിനയത്തോട് തനിക്ക് വല്ലാത്ത ആര്‍ത്തിയാണെന്ന് എവിടെയും തുറന്നു പറയുകയും നല്ല കഥാപാത്രങ്ങൾക്കും സിനിമകൾക്കും വേണ്ടി ഇന്നും നിരന്തരം പരിശ്രമിക്കുകയും ചെയ്യുന്ന നടൻ. തന്റെ പോരായ്മകളെപ്പറ്റി കൃത്യമായ ബോധ്യമുളള ഒരു നടനാണ് മമ്മൂട്ടി. തന്നിലെ നടനെ ഉരച്ച് മിനുക്കി തെളിമയോടെ കൊണ്ടു പോകുന്നതിൽ മമ്മൂട്ടിയോളം വിജയിച്ച മറ്റൊരു നടനില്ല. ഋതുഭേദങ്ങളുടെ രാജകുമാരനായി മലയാളികളുടെ ആ മഹാനടൻ ഇന്നും തലയുയർത്തി നിൽക്കുകയാണ്.
Comments