ഗാന്ധിനഗർ: രാഷ്ട്രപിതാവിന്റെ ജന്മസ്ഥലം സന്ദർശിച്ച് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു. ഉപരാഷ്ട്രപതിയുടെ ഭാര്യ ഉഷ നായിഡുവും ഒപ്പമുണ്ടായിരുന്നു. ദ്വാരകയിലെ ക്ഷേത്രങ്ങളിൽ ഇരുവരും സന്ദർശിച്ചു. ഊഷ്മളമായ സ്വീകരണമാണ് ഉപരാഷ്ട്രപതിയ്ക്കും ഭാര്യയ്ക്കും ജാംനഗർ എയർഫോഴ്സ് സ്റ്റേഷനിൽ ലഭിച്ചത്. ഗുജറാത്ത് ഗവർണ്ണർ ആചാര്യ ദേവവ്രതും മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ചേർന്നാണ് ഇരുവരെയും സ്വീകരിച്ചത്. ദ്വാരകയിലെ നാഗേശ്വർ ജ്യോതിർലിംഗ് ക്ഷേത്രവും ദ്വാരകദീക്ഷ് ക്ഷേത്രവും ഇതുവരും സന്ദർശിച്ചു. തുടർന്ന് മഹാത്മ ഗാന്ധിയുടെ ജന്മസ്ഥലമായ പോർബന്തറിലെ കൃതി മന്ദിര സന്ദർശനവും നടത്തി. പോർബന്തറിലെ പരമ്പരാഗത വസ്ത്രം നൽകിയാണ് ജനങ്ങൾ ഉപരാഷ്ട്രപതിയെ വരവേറ്റത്.
ഗാന്ധിജിയുടെ ആദർശങ്ങളിൽ നിന്നും ജീവിതത്തിൽ നിന്നും പ്രചോദനം ഉൾക്കൊള്ളണമെന്നും പുണ്യമായ ഇവിടം എല്ലാവരും സന്ദർശിക്കണമെന്നും സന്ദർശകർക്കായുള്ള പുസ്തകത്തിൽ നായിഡു കുറിച്ചു. രാഷ്ട്രപിതാവിന്റെ ജന്മസ്ഥലം സന്ദർശിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷവും അഭിമാനവും ഉണ്ടെന്ന് ഉപരാഷ്ട്രപതി വ്യക്തമാക്കി. സത്യത്തിന്റെയും അഹിംസയുടെയും ശക്തി ലോകത്തിന് കാണിച്ചു തന്ന മഹാത്മവാണ് അദ്ദേഹമെന്നും കൂട്ടിച്ചേർത്തു. ക്ഷേത്രദർശനം നടത്തുന്നതിന്റെ ചിത്രങ്ങൾ നായിഡു ട്വിറ്ററിൽ പങ്കുവെയ്ക്കുകയും ചെയ്തു.
പുതിയ ഉപരാഷ്ട്രപതിയെ കണ്ടെത്തുന്നതിനുള്ള തിരഞ്ഞെടുപ്പ് നടക്കുന്ന ദിനത്തിൽ തന്നെയാണ് നിലവിലെ ഉപരാഷ്ട്രപതിയുടെ സന്ദർശനവും. എൻഡിഎ സ്ഥാനാർത്ഥി ജഗ്ദീപ് ധൻകറും സംയുക്ത പ്രതിപക്ഷ സ്ഥാനാർത്ഥി മാർഗരറ്റ് ആൽവയും തമ്മിലാണ് മത്സരം.
ബിജെപിയ്ക്ക് ലോക്സഭയിൽ കേവല ഭൂരിപക്ഷവും രാജ്യസഭയിൽ 91 അംഗങ്ങളും ഉള്ളതിനാൽ ധൻകറിന്റെ വിജയ സാദ്ധ്യത കൂടുതലാണ്.
Comments