ലക്‌നൗ: ടാറ്റൂ കുത്തിയവർക്ക് എയ്ഡ്‌സ് റിപ്പോർട്ട് ചെയ്തതായി പരാതി. വളരെ കുറഞ്ഞ വിലയിൽ ടാറ്റൂ കുത്തപ്പെടുന്ന സ്ഥലത്ത് നിന്നും പച്ചകുത്തിയവർക്കാണ് എയ്ഡ്‌സ് പകർന്നതായി കണ്ടെത്തിയിരിക്കുന്നത്. ഉത്തർപ്രദേശിലെ വാരാണസിയിലാണ് സംഭവം.
വിവിധ ആശുപത്രിയിലായി പനിയും മറ്റ് രോഗങ്ങളുമായി ചിലർ എത്തിയിരുന്നു. ഇവർക്ക് പലവിധ മരുന്നുകൾ നൽകിയെങ്കിലും രോഗം ഭേദമായില്ല. ടൈഫോയിഡ്, മലേറിയ തുടങ്ങിയ രോഗങ്ങളാണെന്ന് കരുതി പരിശോധന നടത്തിയെങ്കിലും ഇതൊന്നുമല്ലെന്ന് സ്ഥിരീകരിച്ചു. ആശയക്കുഴപ്പത്തിലായ ഡോക്ടർമാർ എച്ചഐവി പരിശോധന നടത്തിയപ്പോഴാണ് ഞെട്ടിക്കുന്ന കണ്ടെത്തലുണ്ടായത്.
വിവിധ ആശുപത്രികളിലായി ഇത്തരത്തിൽ എയ്ഡ്‌സ് പിടിപ്പെട്ടവർ ആരും തന്നെ സമീപകാലത്ത് രക്തം സ്വീകരിക്കുകയോ ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയോ ചെയ്തിട്ടില്ലെന്ന് കണ്ടെത്തി. ഇവരിൽ എല്ലാവരിലും പൊതുവായി കണ്ടത് ടാറ്റൂ ആയിരുന്നു. സംശയം തോന്നി ഇക്കാര്യം അന്വേഷിച്ചപ്പോൾ എല്ലാ രോഗികളും ഒരേ ടാറ്റൂ ഷോപ്പിൽ നിന്നാണ് പച്ചകുത്തിയിരിക്കുന്നതെന്ന് കണ്ടെത്തി.
വിലക്കുറവിൽ പച്ചകുത്തി തരുന്ന സ്ഥലമാണെന്നാണ് രോഗികൾ അഭിപ്രായപ്പെട്ടത്. ബരഗാവിൽ നിന്നുള്ള 20-കാരനും നഗ്മയിൽ നിന്നുള്ള 25-കാരിയും ഉൾപ്പെടെ 14 പേർ രോഗബാധിതരായിട്ടുണ്ട്. എല്ലാവരിലും ഒരേ സൂചി ഉപയോഗിച്ചതാകാം രോഗം പടരുന്നതിന് കാരണമായതെന്നാണ് വിലയിരുത്തുന്നത്. ടാറ്റൂവിന് ഉപയോഗിക്കുന്ന സൂചികൾ ചിലവേറിയതാണ്. അതിനാൽ ടാറ്റൂ ആർട്ടിസ്റ്റുകൾ പണം ലാഭിക്കാൻ പലപ്പോഴും രഹസ്യമായി ഒരേ സൂചികൾ ഉപയോഗിക്കാറുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Comments