ശ്രീനഗർ : പ്രേതബാധ എന്നത് വെറും കെട്ടുകഥയാണെന്ന് പലർക്കും തോന്നാം. എന്നാൽ ചില പ്രദേശങ്ങളിൽ അങ്ങനെയൊരു സംഭവവികാസം നടക്കുന്നുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ. അങ്ങനെയൊരു പ്രദേശമാണ് വടക്കൻ കശ്മീരിലെ സോപോറിലുള്ള ആരംപോറ ഗവൺമെന്റ് ഹൈസ്‌കൂൾ. ക്ലാസ് മുറികളിൽ ഉൾപ്പെടെ പ്രേതബാധ ഉണ്ടെന്നാണ് ഇവിടെ പഠിക്കുന്ന കുട്ടികൾ പറയുന്നത്. നടക്കുമ്പോൾ ആരോ തട്ടി വീഴ്‌ത്തുന്നുവെന്നും വളരെ പെട്ടെന്ന് എല്ലാവർക്കും അസുഖം ബാധിക്കുന്നുവെന്നുമുള്ള പ്രശ്‌നങ്ങളാണ് ഉയരുന്നത്.
ക്ലാസ് മുറികളിലും സ്‌കൂൾ ഗ്രൗണ്ടിലുമെല്ലാം തങ്ങളെ എന്തോ തട്ടി വീഴ്‌ത്തുന്നുവെന്നും ഇങ്ങനെ വീഴാൻ കാരണം സ്‌കൂൾ കെട്ടിടത്തിലെ പ്രേത സാന്നിദ്ധ്യമാണെന്നുമാണ് വിദ്യാർത്ഥികൾ പറയുന്നത്. അടിക്കടി അസുഖങ്ങളും ബാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സ്‌കൂളിൽ പോകാൻ പോലും പേടിയാണെന്ന് കുട്ടികൾ പറയുന്നു.
ഇത് സംബന്ധിച്ച് അധികൃതർക്ക് പരാതി നൽകിയെങ്കിലും ആരും ചെവികൊണ്ടില്ല. പ്രേത സാന്നിദ്ധ്യം ഭയന്ന് പലരും സ്‌കൂളിൽ പോകുന്നത് വരെ നിർത്തി. എന്നാൽ അധികൃതർ ഇടപെടാതെ വന്നതോടെ വിദ്യാർത്ഥികൾ പ്രതിഷേധം വ്യാപിപ്പിക്കുകയായിരുന്നു. ഭയം തങ്ങളുടെ പഠനത്തെ വരെ മോശമായി ബാധിക്കുന്നു എന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.
കുട്ടികൾ പ്രതിഷേധം കനപ്പിച്ചതോടെ അധികൃതർ ഇടപെട്ടു. സ്‌കൂൾ കെട്ടിടം മാറ്റാനും വേണ്ട നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചതായി വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ അറിയിച്ചു. പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നത് വരെ കുട്ടികളെ സ്‌കൂളിൽ വരാൻ നിർബന്ധിക്കരുത് എന്നും ഓൺലൈൻ ക്ലാസ് നടത്തണമെന്നുമാണ് നിർദ്ദേശം.
Comments