തിരുവനന്തപുരം: ലോകായുക്ത ഓർഡിനൻസ് അടക്കം 11 ഓർഡിനൻസുകൾ അസാധുവായതിൽ പ്രതികരിച്ച് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. ഓർഡിനൻസുകൾ അസാധുവായതു കൊണ്ട് സംസ്ഥാനത്ത് ഭരണ സ്തംഭനാവസ്ഥ ഇല്ലന്നാണ് ജയരാജൻ പ്രതികരിച്ചത്. ഓർഡിനൻസിൽ ഒപ്പിടാത്ത സമീപനമാണ് ഗവർണർ സ്വീകരിച്ചത്. എന്നാൽ ഗവർണറോട് ഏറ്റുമുട്ടുന്ന സമീപനം സർക്കാർ സ്വീകരിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
അസാധാരണ സാഹചര്യം സാധാരണ സാഹചര്യമായി തീരും. സർക്കാർ ജനങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. അതിനാൽ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് പരിപരിക്കുമെന്ന് ജയരാജൻ പറഞ്ഞു. ബാലഗോകുലത്തിന്റെ പരിപാടിയിൽ കോഴിക്കോട് മേയർ പങ്കെടുത്ത വിഷയത്തിലും ഇപി ജയരാജൻ പ്രതികരിച്ചു. കോഴിക്കോട് മേയർ ബാലഗോകുലം പരിപാടിയിൽ പങ്കെടുത്തതിനെ കുറിച്ച് ജില്ലാ കമ്മറ്റി പരിശോധിക്കും. സംസ്ഥാന പാർട്ടി നേതൃത്വവും ആവശ്യമായ നിർദ്ദേശവും ഇടപെടലും ഇക്കാര്യത്തിൽ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഓർഡിനൻസുകളിൽ കണ്ണും പൂട്ടി ഒപ്പിടില്ലെന്നാണ് ഗവർണ്ണർ പ്രതികരിച്ചിരുന്നത്. ഓർഡിനൻസ് ഭരണം ഭൂഷണമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഓർഡിനൻസുകളിൽ കൂടുതൽ വിശദീകരണം വേണമെന്ന് ആവശ്യപ്പെട്ടാണ് ഗവർണർ ഓർഡിനൻസുകൾ ഒപ്പിടാതെ മടക്കി അയച്ചിരിക്കുന്നത്. ഗവർണറുടെ നീക്കത്തിൽ കടുത്ത സമ്മർദ്ദത്തിലായിരിക്കുകയാണ് സർക്കാർ.
Comments