തിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമണത്തിന് പിന്നിൽ സമർഥരായ കുറ്റവാളികൾ എന്ന് എൽഡിഎഫ് കൺവീനർ ഇപി.ജയരാജൻ. ആക്രമണവമായി ബന്ധപ്പെട്ടുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സമർത്ഥരായ ഉദ്യോഗസ്ഥരെ വെച്ചാണ് സർക്കാർ കേസ് ഇപ്പോൾ അന്വേഷിക്കുന്നതെന്ന് ജയരാജൻ പറഞ്ഞു.
കൊലപാതക കേസുകളിലെ പ്രതികളെ പോലും അതിവേഗം പിടിക്കുന്ന പോലീസ് സംവിധാനമാണ് കേരളത്തിലേത്. എന്നാൽ എകെജി സെന്റർ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർ സമർത്ഥരായ കുറ്റവാളികളാണ്. അതിനാലാണ് പോലീസിന് ഇതുവരെ ഇവരെ കണ്ടെത്താൻ കഴിയാത്തത്. സമർത്ഥരായതുകൊണ്ട് തന്നെ പ്രതികളെ പിടികൂടാൻ സമയമെടുക്കും. എ കെ ജി സെന്റർ ആക്രമണത്തെ കുറിച്ച് സ്ഥിരമായി ഇങ്ങനെ ചോദിച്ചാൽ ചോദ്യത്തിന് നിലവാരമില്ലാതാകുമെന്നും എൽ.ഡി.എഫ് കൺവീനർ പ്രതികരിച്ചു.
അതേസമയം, അന്വേഷണം പ്രഹസനം മാത്രമാണെന്നാണ് ആരോപണം ഉയരുന്നത്. എകെജി സെന്ററിലേയ്‌ക്ക് പടക്കമെറിഞ്ഞിട്ട് ഒന്നര മാസം ആകുന്നു. ജൂൺ 30ന് അർദ്ധരാത്രിയോടെയായിരുന്നു തലസ്ഥാനത്ത് എകെജി സെന്‍ററിന് നേരെ ആക്രണം നടന്നത്. സ്കൂട്ടറിലെത്തിയ വ്യക്തി പടക്കം എറിയുന്ന ദൃശ്യങ്ങൾ അന്ന് തന്നെ പുറത്ത് വന്നെങ്കിലും പോലീസിന് പ്രതിയെ കണ്ടെത്താൻ കഴിയാത്തത് ഒത്തുകളിയായതിനാലാണ് എന്നാണ് വിമർശനം.
Comments