കൊച്ചി : സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷിന്റെ രഹസ്യമൊഴി ആവശ്യപ്പെട്ടുകൊണ്ട് സരിതാ നായർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. മുഖ്യമന്ത്രിയ്‌ക്കും കുടുംബത്തിനുമെതിരെ നൽകിയ രഹസ്യമൊഴിയുടെ പകർപ്പാണ് സരിത ആവശ്യപ്പെട്ടത്. എന്നാൽ രഹസ്യമൊഴി പൊതുരേഖയല്ലെന്ന കണ്ടെത്തലോടെ കോടതി ആവശ്യം തള്ളി.
തനിക്കെതിരെയും പരാമർശമുണ്ടെന്നും അത് അറിയണമെന്നുമായിരുന്നു സരിതയുടെ വാദം. എന്നാൽ ഇത് കോടതി അംഗീകരിച്ചില്ല. നേരത്തെ ഹർജി പരിഗണിക്കുന്നതിനിടെയും ഹൈക്കോടതി ഹർജിക്കാരിയെ വിമർശിച്ചിരുന്നു.
സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെടാൻ സരിതയ്‌ക്ക് എന്ത് അവകാശം എന്നാണ് കോടതി ചോദിച്ചത്. കേസുമായി ഒരു ബന്ധവുമില്ലാത്ത ആൾക്ക് എങ്ങനെ രഹസ്യമൊഴി ആവശ്യപ്പെടാനാകും എന്നും കോടതി ആരാഞ്ഞു.
അതേസമയം മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ സ്വപ്നയുടെ നിർണായക രഹസ്യമൊഴി സുപ്രീം കോടതിയിൽ സമർപ്പിക്കാൻ ഇഡി തയ്യാറെടുക്കുകയാണ്. കോടതി അനുവദിച്ചാൽ മുദ്രവച്ച കവറിൽ രഹസ്യമൊഴി നൽകും.
Comments