ന്യൂഡൽഹി: രാജ്യത്തിന്റെ 75 ാമത് സ്വതന്ത്ര്യദിനം വിപുലമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ജനങ്ങൾ. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ നൂറുകണക്കിന് പരിപാടികൾക്കാണ് നേതൃത്വം നൽകുന്നത്. ഹർ ഘർ തിരംഗയുടെ ഭാഗമായി വീടുകളിൽ ദേശീയ പതാക ഉയർത്താനുള്ള ആവേശത്തിലാണ് ഭാരതീയർ.
75 ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ എല്ലാ ചരിത്ര സ്മാരകങ്ങളിലും ത്രിവർണദീപങ്ങൾ തെളിയിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്. 150 ചരിത്ര സ്മാരകങ്ങളാണ് ത്രിവർണശോഭയിൽ വർണാഭമാകുക. എന്നാൽ താജ്മഹലിനെ മാത്രം കേന്ദ്ര സർക്കാർ ഒഴിവാക്കിയിട്ടുണ്ട്.
ഇതറിഞ്ഞതോടെ അതിന് പിന്നിലെ കാരണം അന്വേഷിക്കുകയാണ് ആളുകൾ. രാത്രിയിൽ താജ്മഹലിൽ ഒരു വെളിച്ചവും പാടില്ലെന്ന് സുപ്രീംകോടതിയുടെ നിർദേശമുണ്ട്. ഇത് അംഗീകരിച്ചുകൊണ്ടാണ് കേന്ദ്രം താജ്മഹലിനെ മാത്രം ഒഴിവാക്കിയത്. എന്തുകൊണ്ടാണ് സുപ്രീംകോടതി ഇത്തരമൊരു ഉത്തരവിറക്കിയത് എന്നറിയണമെങ്കിൽ 25 വർഷം പിറകിലോട്ട് പോകണം.
1997 മാർച്ച് 20നാണ് അവസാനമായി താജ്മഹലിൽ ലൈറ്റിംഗ് നടത്തിയത്. അന്ന് പ്രശസ്ത പിയാനിസ്റ്റ് യാനിയുടെ സംഗീത പരിപാടിക്ക് വേണ്ടിയായിരുന്നു ഈ സജ്ജീകരണം. എന്നാൽ തൊട്ടടുത്ത ദിവസം താജ്മഹലിൽ നിറയെ ചത്ത പ്രാണികൾ കാണപ്പെട്ടു. ഇത് താജ്മഹലിലെ മാർബിളിന് കേടുപാടുകൾ വരുത്തിയിരുന്നു.
തുടർന്ന് പുരാവസ്തു വകുപ്പിന്റെ രാസപരിശോധനാ വിഭാഗം താജ്മഹലിൽ രാത്രിയിൽ വെളിച്ചവിന്യാസം നടത്തരുതെന്ന് നിർദേശിച്ചു. അന്ന് ഏർപ്പെടുത്തിയ വിലക്ക് ഇന്നുവരെ നീക്കിയിട്ടില്ല.
Comments