കുളത്തൂപ്പുഴ: കഴിഞ്ഞ ദിവസം കുളത്തൂപ്പുഴയാറ്റിൽ കുളിക്കുന്നതിനിടെ കാൽ വഴുതി കുത്തൊഴുക്കിൽപെട്ട വൃദ്ധയെ സാഹസീകമായി രക്ഷിച്ച യുവാക്കൾക്ക് നാടിന്റെ ആദരം. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ഇവരെ ആദരിച്ചത്.
ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയ മലയാളി വീട്ടമ്മ 57 കാരി സതിയമ്മയെ ആണ് യുവാക്കൾ രക്ഷപെടുത്തിയത്. ഇവിടെയുളള ബന്ധുവീട്ടിൽ എത്തിയതായിരുന്നു ഇവർ. കുളത്തൂപ്പുഴ അമ്പലം വാർഡ് കിഴക്കേക്കര നിവാസികളായ ശംഭു, ബിജു, ശിവകുമാർ, സാംനഗർ സ്വദേശി അരുൺ, സുരേഷ് എന്നിവരാണ് ഇവരെ സ്വന്തം ജീവൻ പണയപ്പെടുത്തി രക്ഷപെടുത്തിയത്. രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ഞായറാഴ്ച ഉച്ചയ്‌ക്ക് രണ്ട് മണിയോടെ ശാസ്താ ക്ഷേത്രത്തിന് സമീപം അമ്പലക്കടവിൽ കുളിക്കുന്നതിനിടെയാണ് സതിയമ്മ കാൽവഴുതി ഒഴുക്കിൽപെട്ടത്. തുടർച്ചയായ മഴ മൂലം ആറ്റിൽ കുത്തൊഴുക്കുളള സമയത്തായിരുന്നു അപകടം. 300 മീറ്ററോളം സതിയമ്മ ഒഴുകി പോയി. ഇവർക്കൊപ്പം ഉണ്ടായിരുന്ന ബന്ധു രാധമ്മയുടെ നിലവിളി കേട്ടാണ് അതുവഴി പോകുകയായിരുന്ന യുവാക്കൾ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്.
ചെറിയ തടിയിൽ പിടിച്ചു കിടന്ന സതിയമ്മയെ യുവാക്കൾ വെളളത്തിലിറങ്ങി രക്ഷപെടുത്തുകയായിരുന്നു. സമീപത്ത് നിന്നും സംഘടിപ്പിച്ച കയർ മാത്രമായിരുന്നു രക്ഷാപ്രവർത്തനത്തിന് ഇവർക്ക് സഹായമായത്. അവസരോചിത രക്ഷാപ്രവർത്തനത്തിലൂടെ നാടിന്റെ അഭിമാനങ്ങളായ യുവാക്കളെ പഞ്ചായത്ത് പ്രസിഡന്റ് പി അനിൽ കുമാറിന്റെ നേതൃത്വത്തിലാണ് ആദരിച്ചത്.
Comments