പാറ്റ്‌ന: ബിഹാറിൽ മഹാബഡ്ഗന്ധൻ സർക്കാർ രൂപീകൃതമായതിന് പിന്നാലെ സംസ്ഥാനത്ത് ഗുണ്ടാഭരണം തുടങ്ങിയെന്ന് വിമർശനം. എൻഡിഎ സഖ്യം വിട്ട് ആർജെഡിയുമായി ചേർന്ന് നിതീഷ് കുമാർ പുതിയ സർക്കാരുണ്ടാക്കിയതോടെ സംസ്ഥാനത്തെ കുറ്റകൃത്യങ്ങൾ പൊടുന്നനെ വർധിച്ചുവെന്നാണ് ആക്ഷേപം.
രണ്ട് ദിവസം മാത്രം കൊണ്ട് സംസ്ഥാനത്തെ ക്രിമിനൽ കേസുകൾ പതിന്മടങ്ങ് വർധിച്ചുവെന്ന് ബിജെപി വിമർശിച്ചു. ബലാത്സംഗം, മോഷണം തുടങ്ങി നിരവധി കുറ്റകൃത്യങ്ങൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വീണ്ടും റിപ്പോർട്ട് ചെയ്യാൻ തുടങ്ങി. ഇതിന് വേണ്ടിയാണോ നിതീഷ് കുമാർ ആർജെഡിയോടൊപ്പം ചേർന്നതെന്ന് ബിജെപി നേതാവ് നിത്യാനന്ദ റായ് ചോദിച്ചു.
നിതീഷ് കുമാർ രാജി വെച്ച് പുതിയ സഖ്യം പ്രഖ്യാപിച്ചതിന് പിന്നാലെ പാറ്റ്നയിലെ ടൊയോട്ട ഷോറൂമിൽ സായുധരായെത്തിയ അക്രമികൾ വൻ കവർച്ച നടത്തി. ഇത് പ്രതിരോധിക്കാനെത്തിയ സുരക്ഷാ ഉദ്യോഗസ്ഥനെ അക്രമി സംഘം കുത്തി കൊലപ്പെടുത്തി. ഒമ്പത് ലക്ഷം രൂപയാണ് ഷോറൂമിൽ കവർച്ച ചെയ്യപ്പെട്ടതെന്നും നിത്യാനന്ദ റായ് പറഞ്ഞു.
മുഖ്യമന്ത്രിയായി നിതീഷ് കുമാർ വീണ്ടും ചുമതലയേറ്റതിന് തൊട്ടുപിന്നാലെ ഒരു പ്രാദേശിക പത്രപ്രവർത്തകൻ ദാരുണമായി കൊല്ലപ്പെട്ടു. പട്ടാപ്പകലാണ് മാദ്ധ്യമപ്രവർത്തകനെ അക്രമികൾ വെടിവെച്ച് കൊലപ്പെടുത്തിയത്. ദളിതർക്കും പിന്നാക്ക സമുദായ വിഭാഗത്തിനുമെതിരെ കഴിഞ്ഞ രണ്ട് ദിവസംകൊണ്ട് നടന്ന അതിക്രമങ്ങളും തട്ടിക്കൊണ്ടുപോകലുകളും പിടിച്ചുപറിയും ബിഹാറിന്റെ ഭാവി വ്യക്തമാക്കുകയാണെന്നും ഇതിനി എത്രനാൾ സഹിക്കേണ്ടി വരുമെന്ന് കണ്ടറിയാമെന്നും ബിജെപി ഐടി സെൽ അദ്ധ്യക്ഷൻ അമിത് മാളവ്യ പറഞ്ഞു.
Comments