ന്യൂഡൽഹി: സർക്കാറുകൾ ജനങ്ങൾക്കു നൽകുന്ന സഹായങ്ങളെ സംബന്ധിച്ചുള്ള ചർച്ചകളെ വികൃതമായി വഴി തിരിച്ച് വിട്ട ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ രൂക്ഷമായി വിമർശിച്ച് ധനമന്ത്രി നിർമല സീതാരാമൻ. എഎപി നേതാവിന്റെ പരാമർശം പാവപ്പെട്ടവരുടെ മനസിൽ ഭീതി സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി.
ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനും വിദ്യാഭ്യാസത്തിനുമായി നികുതിദായകരുടെ പണം ചിലവഴിക്കുന്നതിനെ സ്വാതന്ത്ര്യത്തിന് ശേഷം ഒരിക്കലും സൗജന്യം എന്ന് വിളിക്കുകയോ തരംതിരിക്കുകയോ ചെയ്തിട്ടില്ലെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. ‘സൗജന്യം’ എന്ന് തരം തിരിക്കുന്നതിലൂടെ പാവപ്പെട്ടവരുടെ മനസിൽ ആശങ്കയും ഭയവും കൊണ്ടുവരാനാണ് കെജ്രിവാൾ ശ്രമിക്കുന്നതെന്ന് ധനമന്ത്രി ആരോപിച്ചു.
തിരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാർട്ടികൾ അശ്രദ്ധമായി സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്നതും, ജനപ്രിയ പദ്ധതികൾ പ്രഖ്യാപിക്കുന്നതും സാമ്പത്തിക ദുരന്തത്തിന് വഴിയൊരുക്കുമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കിയിരുന്നു.സൗജന്യങ്ങൾ പ്രഖ്യാപിക്കുന്നതിൽനിന്ന് രാഷ്ട്രീയ പാർട്ടികളെ വിലക്കണമെന്ന ആവശ്യത്തെക്കുറിച്ച് പഠിക്കാൻ വിദഗ്ദ്ധ സമിതിക്ക് രൂപംനൽകുമെന്ന് സുപ്രീംകോടതി അറിയിച്ചു.ഇതിന് പിന്നാലെ ആയിരുന്നു കെജ് രിവാളിന്റെ പരാമർശം.
Comments