ചങ്ങനാശ്ശേരി :തൃക്കൊടിത്താനത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വീട് കയറി ആക്രമിച്ച സംഭവത്തിൽ സിപിഎം പഞ്ചായത്തംഗം ഉൾപ്പെടെ മൂന്നു പേർക്കെതിരെ കേസ്. ആയുധം ഉപയോഗിച്ചുള്ള ആക്രമണം, ഭവനഭേദനം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തത്. ജാമ്യം ലഭിക്കാത്ത കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്നും പോലീസ് അറിയിച്ചു.
സിപിഎമ്മിന്റെ ശക്തികേന്ദ്രത്തിൽ കോൺഗ്രസ് യൂണിറ്റ് രൂപീകരിച്ചതുമായി ബന്ധപ്പെട്ട് തർക്കം നിലനിന്നിരുന്നു. ഇതിന്റെ ഭാഗമായാണ് സിപിഎം പഞ്ചായത്തംഗം ബൈജുവിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചത്.
രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മനുകുമാറിനെയും ബ്ലോക്ക് സെക്രട്ടറി ആന്റോ ആന്റണിയെയും സിപിഎമ്മുകാർ വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു. ബൈജുവും ഏതാനും സിപിഎം പ്രവർത്തകരും ചേർന്നാണ് മനുകുമാറിനെ മർദ്ദിച്ചത്. തുടർന്ന് ഇയാൾ പോലീസിനെ വിവരമറിയിച്ചു. സംഭവമറിഞ്ഞ് മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൂടി മനുകുമാറിന്റെ വീട്ടിലെത്തി.
ഇതിന് പിന്നാലെ ബൈജുവിന്റെ നേതൃത്വത്തിൽ അറുപതോളം വരുന്ന സംഘമെത്തി മനുകുമാറിനെയും കൂട്ടരെയും ക്രൂരമായി മർദ്ദിക്കുകയായിരുന്നു. പോലീസിന്റെ മുന്നിൽ വെച്ചായിരുന്നു സിപിഎം ഗുണ്ടകളുടെ ക്രൂരത. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
Comments