ജമ്മു: ജമ്മുകശ്മീരിലെ രജൗരിയിൽ ഭീകരരും സൈന്യവും തമ്മിലുണ്ടായ എറ്റുമുട്ടലിൽ മൂന്ന് സൈനികർ വീരമൃത്യു വരിച്ച സംഭവത്തിൽ ഭീകര സംഘടനായ ലഷ്കർ ഇ ത്വായ്ബയെ സംശയിക്കുന്നതായി എൻ ഐ എ. ചാവേറാക്രമണത്തിന് ശ്രമിച്ച സ്ഥലം സന്ദർശിക്കുന്നതിനിടയിലാണ് ലഷ്കർ ഇ ത്വായ്ബയെ സംശയിക്കുന്നതായി അന്വേഷണ ഏജൻസികൾ പറഞ്ഞത്. ബുദ്ഗാമിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ എൽ ഇ ടി ഭീകരൻ കമാൻഡർ ലത്തീഫ് റാതറിനെ സൈന്യം കൊലപ്പെടുത്തിയതിലെ പ്രതികാരമാകാം ഈ സംഭവത്തിന് കാരണമെന്ന് അന്വേഷണ ഏജൻസികൾ പറയുന്നു.
ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലിൽ മൂന്ന് സൈനികർ വീരമൃത്യു വരിച്ച സംഭവത്തിൽ സൈന്യം ശക്തമായ സുരക്ഷയാണ് അതിർത്തി പ്രദേശങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. സൈനിക താവളത്തിന്റെ സമീപ പ്രദേശത്തു നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചതായി റിപ്പോർട്ട് വന്നിരുന്നു. കൊല്ലപ്പെട്ട ഭീകരരിൽ നിന്നും മാരക സ്ഫോടന വസ്തുക്കളാണ് പിടിച്ചെടുത്തത്.
ഭീകരർ സൈനിക താവളത്തിൽ പ്രവേശിച്ച് ചാവേർ ആക്രമണം നടത്താനായിരുന്നു പദ്ധതി ഇട്ടിരുന്നത്. കൊല്ലപ്പെട്ടവരിൽ നിന്നും പിടിച്ചെടുത്ത മാരക സ്ഫോടന വസ്തുതുക്കൾ പരിശോധിച്ചപ്പോൾ അതാണ് മനസ്സിലാകുന്നത്. ഗ്രനേഡുകൾ നിറച്ച ബാഗുമായി ക്യാമ്പിൽ പ്രവേശിച്ച് ആക്രമണം നടത്താനായിരുന്നു ഭീകരർ പദ്ധതിയിട്ടിരുന്നതെന്ന് എൻ ഐ എ വൃത്തങ്ങൾ പറയുന്നു. ഇന്ത്യ 75-മത് സ്വാതന്ത്ര്യ ദിനത്തിന് തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് ഭീകരർ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ ആക്രമണത്തിന് ആസൂത്രണം നടത്തുന്നത്. നിരവധി ഭീകര സംഘടനകൾ ഇന്ത്യയിൽ ഭീകരാക്രമണത്തിന് പദ്ധതി ഇട്ടിരിക്കുന്നു എന്ന രഹസ്യാന്വേഷണ വിഭാഗങ്ങളുടെ അറിയിപ്പിനെ തുടർന്ന് കർശന സുരക്ഷയാണ് രാജ്യത്തൊരുക്കിയിരിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യകതമാക്കി.
Comments