ന്യൂഡൽഹി: രണ്ട് പതിറ്റാണ്ടിലേറെ നീണ്ട നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ വിജയിച്ച് ഉത്തർപ്രദേശിലെ അഭിഭാഷകൻ. 20 രൂപ അധികമായി ഈടാക്കിയ റെയിൽവേയിൽ നിന്നും 22 വർഷങ്ങൾക്ക് ശേഷം 15,000 രൂപ തിരികെ വാങ്ങി വിജയിച്ചതിന്റെ സന്തോഷത്തിലാണ് തുങ്കനാഥ് ചതുർവേദി.
1999-ൽ മഥുരയിലെ റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രെയിൻ കയറിയ ചതുർവേദിയിൽ നിന്നും 20 രൂപ അധികമായി ട്രെയിൻ ക്ലർക്ക് ആവശ്യപ്പെട്ടു.അധികമായി തുക ഈടാക്കിയതിനാൽ ക്ലർക്കിനെ ചോദ്യം ചെയ്യുകയും സ്‌റ്റേഷൻമാസ്റ്ററെ കാണിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇവരൊന്നും കൃത്യമായ വിശദീകരണങ്ങൾ നൽകാതിരുന്നതിനാൽ നിയമപരമായി പോരാടാൻ തീരുമാനിക്കുകയായിരുന്നു.
നിയമപരമായ നിരക്കിനേക്കാൾ കൂടുതൽ ഈടാക്കുകയാണെങ്കിൽ ഉപഭോക്തൃ ജില്ലാ പരിഹാര ഫോറം മുഖേന സ്ഥാപനത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ കഴിയും. കുടുംബാംഗങ്ങളും സുഹൃത്തുക്കളും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നിയമത്തിന്റെ വഴിയെ സഞ്ചരിക്കുകയായിരുന്നുവെന്ന് ചതുർവേദി വ്യക്തമാക്കി.
22 വർഷം നീണ്ട പോരാട്ടത്തിനൊടുവിൽ 15,000 രൂപ നൽകാനാണ് റെയിൽവേയോട് കോടതി ആവശ്യപ്പെട്ടത്. ഈ തുക ഒരു മാസത്തിനകം അടയ്‌ക്കണമെന്നും അല്ലെങ്കിൽ 15% പലിശ നൽകണമെന്നും കോടതി വിധിയിൽ വ്യക്തമാക്കുന്നതായി ചതുർവേദി പറഞ്ഞു.
Comments