ബംഗളൂരു: വ്യവസായിയായ 73-കാരനെ ഹണിട്രാപ്പിലാക്കി പണംതട്ടിയ കേസിൽ യുവനടൻ അറസ്റ്റിലായി. ജെ.പി. നഗർ സ്വദേശിയായ യുവരാജ് (യുവ) ആണ് അറസ്റ്റിലായത്. ഇയാളുടെ പെൺസുഹൃത്തുക്കളായ കാവന,നിധി എന്നിവർക്കെതിരെയും പോലീസ് കേസെടുത്തു.
നാല് വർഷം മുൻപാണ് വ്യവസായി കാവനയെ പരിചയപ്പെടുന്നത്. ഒരാഴ്ചമുമ്പ് കാവന വ്യവസായിക്ക് നിധിയെ പരിചയപ്പെടുത്തിക്കൊടുത്തു. പിന്നാലെ വ്യവസായി ഇരുയുവതികളുമായും വാട്‌സ്ആപ്പിൽ അശ്ലീല സന്ദേശങ്ങൾ കൈമാറി.
കഴിഞ്ഞ ഓഗസ്റ്റ് മൂന്നിന് ഒരുസ്ഥലത്ത് വെച്ച് കാണണമെന്ന് യുവതികളിലൊരാൾ സന്ദേശം അയച്ചതനുസരിച്ച് വ്യവസായി സ്ഥലത്തെത്തി. എന്നാൽ, അജ്ഞാതരായ രണ്ടുപേർ ചേർന്ന് കാറിൽ ബലമായി കയറ്റി. തങ്ങൾ പോലീസാണെന്നും യുവതികളുമായുള്ള വാട്‌സ്ആപ്പ് ചാറ്റിന്റെ പേരിൽ പരാതി ലഭിച്ചിട്ടുണ്ടെന്നും പറഞ്ഞു. പണം നൽകിയാൽ കേസ് ഒഴിവാക്കാമെന്നും സംഘം പറഞ്ഞു.
ഭീണിപ്പെടുത്തിയതോടെ വ്യവസായി ആദ്യം 3.40 ലക്ഷം രൂപയും പിന്നീട് ആറുലക്ഷം രൂപയും നൽകി. പിന്നീട് ചാറ്റുകളുടെ സ്‌ക്രീൻഷോട്ട് കുടുംബാംഗങ്ങൾക്ക് അയക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപകൂടി തട്ടിയെടുത്തു.
വീണ്ടും പണം ആവശ്യപ്പെട്ടതോടെ വ്യവസായി പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവരാജിനെ സംബന്ധിച്ച വിവരങ്ങൾ ലഭിച്ചത്.
Comments