കോഴിക്കോട്: ജെൻഡർ ന്യൂട്രൽ യൂണിഫോമിനെതിരെ ഐഎൻഎൽ രംഗത്ത്. വിദ്യാഭ്യാസത്തിന്റെ ഊന്നൽ വേഷത്തിലോ ഇരിപ്പിടത്തിലോ അല്ല. പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ പേരിൽ നവലിബറൽ ആശയങ്ങൾ അടിച്ചേൽപ്പിക്കുകയാണെന്ന ആശങ്ക ദൂരീകരിക്കപ്പെടേണ്ടതുണ്ടെന്നും ഐഎൻഎൽ കൂട്ടിച്ചേർത്തു.
പുതിയ പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് തുടരുന്ന വിവാദങ്ങൾക്ക് അറുതി വരുത്താനും ചില വിഭാഗങ്ങളുടെ ഉത്കണ്ഠ അകറ്റാനും ജനകീയ ചർച്ചയ്‌ക്ക് അവസരമൊരുക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം സമസ്തയും ജെൻഡർ ന്യൂട്രൽ യൂണിഫോമിനെതിരെ രംഗത്തെത്തിയിരുന്നു. യൂണിഫോം വിവാദത്തിന്റെ മറവിൽ സംസ്ഥാനത്ത് നടപ്പിലാക്കുന്ന മതനിരാസ പ്രവർത്തനങ്ങൾ തുറന്നു കാണിക്കും, യൂണിഫോം വിവാദത്തിന്റെ രാഷ്‌ട്രീയ അജണ്ട പുറത്ത് കൊണ്ടുവരും എന്നാണ് സമസ്തയുടെ നിലപാട്. സമസ്ത നേരിട്ടാണ് സർക്കാർ തീരുമാനത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
സർക്കാർ തീരുമാനത്തിനെതിരെ ഓഗസ്റ്റ് 24 ന് കോഴിക്കോട് സെമിനാർ നടത്താനും തീരുമാനമായിട്ടുണ്ട്. . ജിഫ്രി മുത്തുക്കോയ തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച പ്രാർത്ഥനകളിൽ ‘മതനിരാസം’ പ്രചരിപ്പിക്കുന്നതിനെതിരെ വിശ്വാസികളെ ബോധവൽക്കരിക്കാനും സമസ്ത തീരുമാനിച്ചു.
Comments