കെയ്‌റോ: ഈജിപ്ഷ്യൻ നഗരമായ ഗിസയിൽ പള്ളിയിലുണ്ടായ തീപിടിത്തത്തിൽ 40 പേർ വെന്തുമരിച്ചു. പള്ളിയിൽ തീപടർന്നതിന് പിന്നാലെ വിശ്വാസികൾ ഓടികൂടിയതോടെ തിക്കും തിരക്കുമുണ്ടാകുകയായിരുന്നു. ഇതോടെ പലർക്കും രക്ഷപ്പെടാൻ സാധിച്ചില്ല എന്നും മരിച്ചവരിൽ അധികവും കുട്ടികളാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. 45 പേർക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
ഇംബാബയ്‌ക്ക് സമീപമുള്ള കോപ്‌റ്റിക് അബു സിഫിൻ പള്ളിയിലാണ് ദുരന്തം നടന്നത്. കുർബാനയ്‌ക്കായി 5,000-ലധികം വിശ്വാസികളാണ് പള്ളിയിൽ ഒത്തുകൂടിയിരുന്നത്. ഷോട്ട് സർക്ക്യൂട്ട് കാരണമാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. കുർബാനയ്‌ക്കായി പള്ളിയുടെ മൂന്നാം നിലയിലും നാലാം നിലയിലും ആളുകൾ തടിച്ചുകൂടിയിരുന്നു. രണ്ടാം നിലയിലാണ് തീപിടുത്തമുണ്ടായത്.
രണ്ടാം നിലയിൽ നിന്ന് പുക ഉയരുന്നത് കണ്ടതോടെ പരിഭ്രാന്തരായ ജനങ്ങൾ രക്ഷപ്പെടാൻ നോക്കുകയായിരുന്നുവെന്ന് പള്ളി വികാരി പറഞ്ഞു. വലിയ ഒരു സ്‌ഫോടനത്തോടെയാണ് തീപിടുത്തം സംഭവിച്ചതെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് പറഞ്ഞു. ഷോട്ട് സർക്ക്യൂട്ട് ആയിരിക്കാം എന്ന് വിലയിരുത്തുന്നുവെങ്കിലും മറ്റ് കാരണങ്ങളുണ്ടോ എന്ന് ഉദ്യോഗസ്ഥർ പരിശോധിച്ചു വരികയാണ്. ഈജിപ്തിലെ രണ്ടാമത്തെ വലിയ നഗരമായ ഗിസ, കെയ്‌റോയിയിൽ നൈൽ നദിക്ക് കുറുകെയാണ്.
Comments