തിരുവനന്തപുരം: പാലക്കാട് മലമ്പുഴയിൽ സിപിഎം നേതാവ് കൊല്ലപ്പെട്ട സംഭവത്തിൽ സിപിഎമ്മിനെ വിമർശിച്ച് കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരൻ. ഷാജഹാനെ കൊലപ്പെടുത്തിയ അക്രമികൾ പാർട്ടി അംഗങ്ങൾ എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. കൊലപാതകത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ സിപിഎമ്മിന് കഴിയുകയില്ലെന്ന് സുധാകരൻ പറഞ്ഞു. കൊലപാതകത്തിന് പിന്നിൽ ബിജെപി-ആർഎസ്എസ് പ്രവർത്തകരാണെന്ന സിപിഎം വാദത്തെ കെപിസിസി അദ്ധ്യക്ഷൻ തള്ളിപ്പറഞ്ഞു.
ബിജെപിയോട് തനിക്കും രാഷ്‌ട്രീയമായി എതിർപ്പുണ്ട്. എന്നാൽ എല്ലാം ബിജെപിയുടെ തലയിൽ കൊണ്ടു പോയി ചാർത്താനാകില്ലെന്നും ബിജെപിയോട് പ്രത്യേകിച്ച് സ്നേഹമോ വൈരാഗ്യമോ തനിക്ക് ഇല്ലായെന്നും സുധാകരൻ വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്റെ കൈയിൽ ഉള്ളതിനേക്കാൾ ആയുധശേഖരം സിപിഎമ്മിനുണ്ട് എന്നും അദ്ദേഹം വിമർശിച്ചു.
അക്രമികൾ പാർട്ടി അംഗങ്ങളല്ലെന്ന് സിപിഎം നേതാക്കൾ പറയുമ്പോൾ അവരെ തിരുത്തുന്നതും സിപിഎം പ്രവർത്തകരാണ്. കൊലപാതകത്തിൽ കൃത്യമായ അന്വേഷണമാണ് വേണ്ടത്. ഷാജഹാനെ കൊലപ്പെടുത്തിയത് സിപിഎമ്മുകാർ തന്നെയെന്ന് വ്യക്തമാണ്. പോലീസ് പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്ന പോലെയാണ്. സംസ്ഥാനത്തെ പോലീസിനെ നിയന്ത്രിക്കുന്നത് പോലും സിപിഎം നേതാക്കളാണെന്നും സുധാകരൻ വിമർശിച്ചു.
Comments