ശ്രീനഗർ: 76ാം സ്വാതന്ത്ര്യദിനത്തിൽ ത്രിവർണ പതാക ഉയർത്തി കൊടും ഭീകരന്റെ കുടുംബാംഗങ്ങൾ. ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡർ മുഹമ്മദ് അമിന്റെ കുടുംബാംഗങ്ങളാണ് ഇന്ത്യൻ സൈന്യത്തിന്റെ ക്ഷണ പ്രകാരം പൊതുപരിപാടിയിൽ ദേശീയ പതാക ഉയർത്തിയത്. ഭീകരവാദം ഉപേക്ഷിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരണമെന്ന് കുടുംബാംഗങ്ങൾ അഭ്യർത്ഥിച്ചു.
കിഷ്ത്വാറിൽ സൈനികർ സംഘടിപ്പിച്ച പരിപാടിയിലാണ് ത്രിവർണ പതാക ഉയർത്തിയത്. മുഹമ്മദ് അമിന്റെ ഭാര്യ, മകൾ, മാതൃസഹോദരൻ എന്നിവർ ചേർന്നായിരുന്നു പതാക ഉയർത്തിയത്. പരിപാടിയ്‌ക്ക് ശേഷം ഇന്ത്യൻ സൈന്യത്തിന് നന്ദി പറഞ്ഞ ഭാര്യ ഭീകരവാദം ഉപേക്ഷിച്ച് മുഖ്യധാരയിലേക്ക് മടങ്ങണമെന്നും അമിനോട് ആവശ്യപ്പെട്ടു.
ജഹാംഗീർ സരൂരി എന്ന് അറിയപ്പെടുന്ന അമിൻ 1990 ലാണ് ഹിസ്ബുൾ മുജാഹിദ്ദീനിൽ ചേർന്നത്. പിന്നീട് രാജ്യത്തിനകത്ത് പല ഭീകരാക്രമണങ്ങളും ഇയാളുടെ നേതൃത്വത്തിൽ നടത്തിയിരുന്നു. പലയിടങ്ങളിൽ നിന്നായി ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും പിന്നീടും ഇയാൾ സംഘടനയിൽ തുടരുകയായിരുന്നു.
കഴിഞ്ഞ ജനുവരിയിൽ അമിന്റെ ബന്ധുവായ യുവാവിന് 90 ദിവസത്തെ നൈപ്യുണ്യപരിശീലനം നൽകിയിരുന്നു. ഇത് പൂർത്തിയാക്കിയ ശേഷം
അമിനോട് ഭീകരവാദം ഉപേക്ഷിക്കാൻ യുവാവും ആവശ്യപ്പെട്ടിരുന്നു. ഹിസ്ബുൾ മുജാഹിദ്ദീനിൽ ചേർന്നതിന് പിന്നാലെ അമിന്റെ കുടുംബത്തെ സമൂഹം ഒറ്റപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അമിന്റെ കുടുംബത്തിന് സൈന്യം എല്ലാവിധ പിന്തുണയും നൽകുന്നത്.
Comments