ഉദ്ധവ് പക്ഷത്തെ പ്രമുഖ നേതാവ് സഞ്ജയ് റാവത്ത് പ്രതിയായ പത്ര ചാൾ ഭൂമി കുംഭകോണക്കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുംബൈയിലെ വിവിധ സ്ഥലങ്ങളിൽ തിരച്ചിൽ നടത്തി. 1034 കോടിയുടെ ഭൂമി കുംഭകോണക്കേസിൽ രാജ്യസഭാ എംപി റാവത്തിന് പുറമെ ഭാര്യ വർഷ റാവത്തും പ്രതിയാണ്. ഇരുവർക്കും പുറമെ ഇവരുടെ കൂട്ടാളികളും ഇടപാടുകളുമായി ബന്ധപ്പെട്ട് നിയമനടപടി നേരിടുകയാണ്. ഫെബ്രുവരിയിൽ ഈ കേസിൽ വ്യവസായി പ്രവീൺ റാവത്ത് അറസ്റ്റിലായിരുന്നു. തുടർന്ന് ഏപ്രിൽ 5ന് സഞ്ജയ് റാവത്തുമായി ബന്ധമുള്ള അലിബാഗിലെ എട്ട് സ്ഥലങ്ങളും ദാദറിലെ ഒരു ഫ്‌ലാറ്റും ഇഡി കണ്ടുകെട്ടി.
പത്ര ചാൾ അഴിമതി കേസുമായി ബന്ധപ്പെട്ട് സഞ്ജയ് റാവത്ത് അറസ്റ്റിലാണ്. ജൂലൈ 31ന് ഇഡി ഉദ്യോഗസ്ഥർ സഞ്ജയ് റാവത്തിന്റെ വീട്ടിൽ റെയ്ഡ് നടത്തുകയും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. മണിക്കൂറുകളോളം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് ശേഷം ഓഗസ്റ്റ് 1ന് എംപിയുടെ അറസ്റ്റ് രേഖപ്പെടുത്തി. റെയ്ഡിനിടെ കണക്കിൽ പെടാത്ത 11.50 ലക്ഷം രൂപ കേന്ദ്ര ഏജൻസി പിടിച്ചെടുത്തു.
മഹാരാഷ്‌ട്രയിൽ കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ ഇഡി അറസ്റ്റ് ചെയ്ത നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) നേതാക്കളായ നവാബ് മാലിക്, അനിൽ ദേശ്മുഖ്, സേന നേതാവ് സഞ്ജയ് റാവത്ത് എന്നിവരെ ഇപ്പോൾ ആർതർ റോഡ് ജയിലിൽ മൂന്ന് വ്യത്യസ്ത ബാരക്കുകളിലായാണ് പാർപ്പിച്ചിരിക്കുന്നത്. സുരക്ഷാ കാരണങ്ങളാൽ അവരെ പ്രത്യേക സെല്ലുകളിലാണ് പാർപ്പിച്ചിരിക്കുന്നതെന്ന് ജയിൽ അധികൃതർ വ്യക്തമാക്കി.
Comments