പട്‌ന: അഴിമതിക്കാരെക്കൊണ്ടും ക്രിമിനലുകളെക്കൊണ്ടും സമ്പന്നമായി നിതീഷ് കുമാറിന്റെ മന്ത്രി സഭ. ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ സഹോദരൻ തേജ് പ്രതാപ് യാദവ് അടക്കം 31 പേരാണ് കഴിഞ്ഞ ദിവസം കാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്.
എന്നാൽ മന്ത്രിമാരായി അധികാരത്തിലേറിയവരെ പറ്റി അത്ര സുഖകരമായ വിവരങ്ങളല്ല പുറത്ത് വരുന്നത്. അഴിമതിക്കാർക്കും കോടീശ്വരന്മാർക്കും ക്രമിനിലുകൾക്കുമാണ് മഹാഗഡ്ബന്ധൻ സഖ്യം മന്ത്രിമന്ദിരങ്ങളിൽ സ്ഥലമൊരുക്കിയതെന്നാണ് വിവരം. 31 മന്ത്രിമാരിൽ 84 ശതമാനം പേരും കോടിശ്വരന്മാരാണ്. 24.45 കോടി രൂപ ആസ്തിയുള്ള ആർജെഡി നേതാവ് സമീർ കുമാർ മഹാസേത്താണ് അതിൽ ഒന്നാമത്.
54 ശതമാനം പേർക്കെതിരെ ഗുരുതരമായ ക്രിമിനൽ കേസുകളുമുണ്ട്. 31 മന്ത്രിമാരിൽ 23 പേർക്കുമെതിരെ ക്രിമിനൽ കേസുകളുണ്ട്. ഇവരിൽ 17 പേർക്കെതിരെ ഗുരുതരമായ ക്രിമിനൽ കേസുകളാണ് ചുമത്തപ്പെട്ടിരിക്കുന്നത്. ആർജെഡി മന്ത്രിമാരാണ് ഇതിൽ മുൻപന്തിയിൽ.
ജെഡിയുവിന്റെ 4 മന്ത്രിമാർ ക്രിമിനൽ കേസുകളിൽ അകപ്പെട്ടവരാണ്. മന്ത്രിമാർക്കെതിരെ വധശ്രമവുമായി ബന്ധപ്പെട്ട കേസുകൾ നിലനിൽക്കുന്നുണ്ട്. മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രി തേജസ്വി പ്രസാദ് യാദവ്, അദ്ദേഹത്തിന്റെ സഹോദരൻ ആർജെഡി നേതാവ് സുരേന്ദ്ര പ്രസാദ് യാദവ് എന്നിവരാണ് വധശ്രമക്കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവർ.
നിയമസഭാ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പിലും മന്ത്രിമാർ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേസുകളെപറ്റിയും ആസ്തിയെപറ്റിയും വ്യക്തമാക്കുന്നത്.
Comments