വരാണസി: സ്വാതന്ത്ര്യദിനത്തിന് ദേശീയ പതാകയെ അവഹേളിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഐഐടി അധികൃതർ. വരാണസിയിലെ ഐഐടിയിലാണ് ദേശീയപതാക ഉയർത്തിയ ശേഷം വിദ്യാർത്ഥികൾ ബോജ്പുരി അശ്ലീല സിനിമാ ഗാനങ്ങൾ ഉച്ചത്തിൽവെച്ചുകൊണ്ട് ദേശീയ പതാകയ്ക്ക് ചുറ്റും നൃത്തം വെച്ചത്. വീഡിയോ പ്രചരിച്ചതോടെ ജില്ലാ കളക്ടർക്കും കേന്ദ്ര ആഭ്യന്തരവകുപ്പിനും നിരവധി പേർ സ്വമേധയാ പരാതി നൽകിയത്.
ദേശീയ പതാക ഉയർത്തൽ ഏറെ ആവേശത്തോടെ ജനങ്ങളും സ്ഥാപനങ്ങളും ഈ വർഷം ഏറ്റെടുക്കുകയായിരുന്നു. ഐഐടി പോലുള്ള രാജ്യത്തെ ഉന്നത വിദ്യാഭ്യാസരംഗത്തെ സ്ഥാപനത്തിലാണ് പരസ്യമായി ദേശീയപതാക ഉയർത്തൽ നിയമം ലംഘിക്കപ്പെട്ടത്. ഒപ്പം ദേശഭക്തിയെന്ന വികാരത്തെ ഇകഴ്ത്തി കാണിക്കാൻ ബോധപൂർവ്വമായ ശ്രമം നടന്നുവെ ന്നുമാണ് പരാതിക്കാർ ആരോപിക്കുന്നത്.
ദേശീയ പതാക ഉയർത്താൻ ഐഐടി അധികാരികളെല്ലാം ഉണ്ടായിരുന്നുവെന്നും ചടങ്ങ് കഴിഞ്ഞ് അധികാരികളും അദ്ധ്യാപകരും പിരിഞ്ഞുപോയ ശേഷമാണ് സംഭവം നടന്നതെന്നുമാണ് അദ്ധ്യാപകരുടെ ഭാഗത്തു നിന്നുള്ള വിശദീകരണം. ഒരു കൂട്ടം വിദ്യാർത്ഥികളാണ് ആംപ്ലിഫയറിലൂടെ സിനിമാ ഗാനം ഇട്ടുകൊണ്ട് നൃത്തം ചെയ്തത്. പെൺകുട്ടികളടക്കം എല്ലാവരും നൃത്തം ചെയ്യുന്ന കാഴ്ചയാണ് വീഡിയോയിലുള്ളത്. ഐഐടിയിലെ ഉന്നതാധികാര സമിതി അന്വേഷണം ആരംഭിച്ചതായും ബന്ധപ്പെട്ട അധികാരികൾക്ക് റിപ്പോർട്ട് കൈമാറുമെന്നും ഐഐടി വൈസ് ചാൻസ്ലർ രാജൻ ശ്രീവാസ്തവ അറിയിച്ചു.
Comments