ദുൽഖർ സൽമാനെ നായകനാക്കി ഹനു രാഘവപുടി സംവിധാനം ചെയ്ത ചിത്രമാണ് സീതാ രാമം. ഇന്ത്യൻ ആർമിയിലെ ലഫ്റ്റനന്റ് ഓഫീസറുടെ വേഷത്തിൽ ദുൽഖർ എത്തുന്ന ചിത്രം തിയറ്ററുകളിൽ വിജയ കുതിപ്പ് തുടരകയാണ്. റിലീസ് ദിനം മുതൽ സിനിമയ്‌ക്ക് മികച്ച അഭിപ്രായമാണ് ലഭിച്ചത്. ഇപ്പോളിതാ ദുൽഖർ ചിത്രത്തെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുയാണ് മുൻ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു. തീർച്ചയായും എല്ലാവരും കാണേണ്ട ചിത്രമാണ് സീതാ രാമം എന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.
“സീതാ രാമം കണ്ടു. അഭിനേതാക്കളുടെയും സാങ്കേതിക വിഭാഗത്തിന്റെയും ഏകോപനത്തിൽ ഒരു മനോഹര ദൃശ്യം. സാധാരണ പ്രണയ കഥ എന്നതിനപ്പുറം, ഒരു സൈനികന്റെ ധീരതയുടെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം വിവിധ വികാരങ്ങളെ ഉണർത്തുന്നു. നിർബന്ധമായും കാണേണ്ടത്. ഒരുപാട് നാളുകൾക്ക് ശേഷം ഒരു നല്ല സിനിമ കാണുന്ന അനുഭൂതി സീതാ രാമം എനിക്ക് തന്നു. യുദ്ധശബ്ദങ്ങളില്ലാതെ കണ്ണിന് കുളിർമയേകുന്ന പ്രകൃതിഭംഗി കണ്ടെത്തിയ സംവിധായകൻ ഹനു രാഘവപുടി അടക്കമുള്ള ടീമിന് അഭിനന്ദനങ്ങൾ” എന്നാണ് വെങ്കയ്യ നായിഡു കുറിച്ചിരിക്കുന്നത്.
വെങ്കയ്യ നായിഡുവിന്റെ അഭിനന്ദനത്തിന് നന്ദി രേഖപ്പെടുത്തി ദുൽഖറും രംഗത്തു വന്നു. “ഹൃദയം നിറഞ്ഞ നന്ദി സർ” എന്നാണ് മുൻ ഉപരാഷ്‌ട്രപതിയുടെ പോസ്റ്റിന് താഴെ ദുൽഖർ രേഖപ്പെടുത്തിയത്. ഓഗസ്റ്റ് 5 നാണ് സീതാ രാമം പ്രേക്ഷകരിലേക്ക് എത്തിയത്. തെലുങ്ക്, മലയാളം, തമിഴ് എന്നിങ്ങനെ മൂന്ന് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയത്. മൃണാൾ താക്കൂറും രശ്മിക മന്ദാനയുമാണ് സിനിമയിലെ നായികമാർ. ഇതിനോടകം ചിത്രം 50 കോടി കടന്നു.
Comments