ടാൻസാനിയ: ആഫ്രിക്കയിലെ ഏറ്റവും ഉയരമുള്ള പർവ്വതത്തിൽ ഇന്റർനെറ്റ് സൗകര്യം സജ്ജമാക്കി ടാൻസാനിയ. ടാൻസാനിയയുടെ ബ്രോഡ്ബാൻഡ് സംരംഭത്തിന് കീഴിൽ സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 5,900 മീറ്റർ ഉയരത്തിൽ നിൽക്കുന്ന കിളിമഞ്ചാരോയിലാണ് അതിവേഗ ഇന്റർനെറ്റ് സൗകര്യം നിലവിൽ വന്നത്. പർവതത്തിന്റെ മുകളിൽ നിന്ന് വിനോദസഞ്ചാരികൾക്ക് ഇനി ലോകമെമ്പാടും ആശയവിനിമയം നടത്താനാകുമെന്ന് ടാൻസാനിയൻ വിവര വിനിമയ മന്ത്രി നേപ് നൗയെ വ്യക്തമാക്കി.
ടാൻസാനിയൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയാണ് ഇന്റർനെറ്റ് കണക്ഷൻ ആസൂത്രണം ചെയ്ത് നൽകുന്നത്. ഈ വർഷം ഒക്ടോബർ മുതൽ സഞ്ചാരികൾക്ക് ലോകത്തെ വിവിധ ഭാഗങ്ങളുമായി ഉടൻ സംവദിക്കാൻ കഴിയുമെന്ന് നൗയ് ഉറപ്പ് നൽകി. സമുദ്രനിരപ്പിൽ നിന്ന് 3,720 മീറ്റർ ഉയരത്തിലുള്ള ഹൊറോംബോ ഹട്ട്സ് ക്യാമ്പ്സൈറ്റിൽ അതിവേഗ ഇന്റർനെറ്റ് കണക്ഷൻ സ്ഥാപിക്കുന്നതോടെ നാഷണൽ ഐസിടി ബ്രോഡ്ബാൻഡ് ബാക്ക്ബോൺ (എൻഐസിടിബിബി) പദ്ധതി പൂർത്തിയാകുമെന്ന് നൗയ് പറഞ്ഞു.
Today Up on Mount Kilimanjaro: I am hoisting high-speed INTERNET COMMUNICATIONS (BROADBAND) on the ROOF OF AFRICA. Tourists can now communicate worldwide from the summit of Mount Kilimanjaro. WE ARE GOING TO UHURU PEAK 5880 Meters Above Sea Level!#royaltourcompliment #royaltour pic.twitter.com/jXqGoWCBjU
— Nape Moses Nnauye (@Nnauye_Nape) August 16, 2022
ആഫ്രിക്കയുടെ മേൽക്കൂര എന്ന് അറിയപ്പെടുന്ന കിളിമഞ്ചാരോയിൽ ഇന്റർനെറ്റ് സൗകര്യം സജ്ജമാക്കുന്നതോടെ ടെലികോം രംഗത്ത് വൻ കുതിപ്പുകൾ സൃഷ്ടിക്കാൻ കഴിയുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇ-ലേണിംഗ്, ഇ-ഹെൽത്ത്, ഇ-കോമേഴ്‌സ്, ഇ-ഗവർണമെന്റ് തുടങ്ങിയ സാങ്കേതിക വിദ്യയിൽ അധിഷ്ടിതമായ സംരംഭങ്ങൾ വർദ്ധിപ്പിക്കുകയാണ് എൻഐസിടിബിബി ലക്ഷ്യമിടുന്നത്.
കിളിമഞ്ചാരോ പർവതാരോഹർക്ക് 1,860 മീറ്ററിന് ശേഷം ഇന്റർനെറ്റ് സൗകര്യങ്ങൾ ലഭിച്ചിരുന്നില്ല. ആപൽഘട്ടങ്ങളിൽ പോലും ഇവർക്ക് ബന്ധപ്പെടാൻ കഴിയുമായിരുന്നില്ല. ഇത്തരം പ്രശ്‌നങ്ങൾക്ക് പരിഹാരമാകും അതിവേഗ ഇന്റർനെറ്റ്.
Comments