ബംഗളൂരു: സംസ്ഥാനത്ത് മതതീവ്രവാദം വളർത്താൻ ശ്രമിക്കുന്ന ടിപ്പു അനുകൂലികൾക്ക് ചുട്ട മറുപടി നൽകാൻ ബിജെപി. ടിപ്പു അനുകൂലികൾ സവർക്കറുടെ പോസ്റ്ററുകൾ കീറിയെറിഞ്ഞ സ്ഥലത്ത് സവർക്കറുടെ പ്രതിമ സ്ഥാപിക്കും. ഇക്കാര്യം ആവശ്യപ്പെട്ട് ബിജെപി പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗം ദേശീയ ജനറൽസെക്രട്ടറി യശ്പാൽ സുവർണ ഉഡുപ്പി കോർപ്പറേഷന് കത്ത് നൽകി. സ്വാതന്ത്ര്യദിനത്തിൽ ഹിന്ദു സംഘടനകൾ പതിപ്പിച്ച സവർക്കറുടെ പോസ്റ്ററുകൾ ടിപ്പു അനുകൂലികൾ കീറി എറിയുകയും, തത്സ്ഥാനത്ത് ടിപ്പുവിന്റെ ചിത്രം സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രദേശത്ത് പ്രതിമ സ്ഥാപിക്കാൻ ബിജെപി തീരുമാനിച്ചത്.
ഉഡുപ്പി കോർപ്പറേഷൻ പരിധിയിലെ ബ്രഹാംഗിരി സർക്കിളിലാകും പ്രതിമ സ്ഥാപിക്കുക. സ്വതന്ത്ര്യദിനത്തിൽ ഇവിടെ മറ്റ് സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രങ്ങൾക്കൊപ്പം സവർക്കറുടെ പോസ്റ്ററുകളും സ്ഥാപിച്ചിരുന്നു. എന്നാൽ ടിപ്പു അനുകൂലികളും, കോൺഗ്രസ് പ്രവർത്തകരും ഇതിനെ എതിർത്ത് രംഗത്തുവരികയായിരുന്നു. പോസ്റ്ററുകൾ എടുത്തുമാറ്റാൻ ഇവർ ആവശ്യപ്പെട്ടു. എന്നാൽ ഹിന്ദു സംഘടനകൾ ഇതിന് വിസമ്മതിച്ചു. ഇതോടെ ടിപ്പു അനുകൂലികളും, കോൺഗ്രസ് പ്രവർത്തകരും ചേർന്ന് പോസ്റ്ററുകൾ വലിച്ച് കീറുകയായിരുന്നു.
സ്വാതന്ത്ര്യദിനത്തിൽ വിവിധയിടങ്ങളിൽ സവർക്കറുടെ പോസ്റ്ററുകൾ ടിപ്പു അനുകൂലികൾ കീറിയെറിഞ്ഞിരുന്നു. ശിവമോഗയിൽ പോസ്റ്ററുകൾ കീറുന്നതിനെതിരെ പ്രതികരിച്ച് ഹിന്ദു സംഘടനാ പ്രവർത്തകരെ ടിപ്പു അനുകൂലികൾ ക്രൂരമായി തല്ലിച്ചതക്കുകയും, ഒരാളെ കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. സമാനമായ രീതിയിൽ തുമകുരുവിലും സവർക്കറുടെ പോസ്റ്ററുകൾ ടിപ്പു അനുകൂലികൾ കീറിയെറിഞ്ഞിരുന്നു.
Comments