ലക്നൗ: തിരഞ്ഞെടുപ്പ് നടന്ന് ആറ് മാസത്തിന് ശേഷം തിരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തി എസ്പി നേതാവ് അഖിലേഷ് യാദവ്. ഉത്തർപ്രദേശിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വലിയ പരാജയത്തിന് കാരണം തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നാണ് അഖിലേഷിന്റെ ആരോപണം. കമ്മിറ്റി സത്യസന്ധതയില്ലാതെയാണ് പ്രവർത്തിച്ചതെന്നും അഖിലേഷ് ആരോപിക്കുന്നു.
‘ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിപക്ഷത്തെ കേൾക്കാൻ തയ്യാറായില്ല. വോട്ടർ പട്ടികയിൽ നിന്ന് ധാരാളം വോട്ടുകൾ അവർ വെട്ടിക്കുറച്ചിരുന്നു. രാംപൂരിൽ ഞങ്ങളുടെ പ്രവർത്തകരെ അവർ വോട്ട് ചെയ്യാൻ അനുവദിച്ചില്ല. അസംഗഢിലും സമാനമായ അനുഭവം ഉണ്ടായി. ഞങ്ങൾ ഇതിനെതിരെ പരാതി നൽകി. എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ യാതൊരു നടപടിയും എടുത്തില്ലെന്നും’ അഖിലേഷ് ആരോപിച്ചു.
ഈ വർഷം ഫെബ്രുവരി മാർച്ച് മാസങ്ങളിലായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 111 സീറ്റുകളാണ് എസ്പി നേടിയത്. 255 സീറ്റുകൾ നേടിയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ബിജെപി സർക്കാർ രണ്ടാം വട്ടവും അധികാരത്തിൽ എത്തിയത്. കോൺഗ്രസ് രണ്ട് സീറ്റും ബിഎസ്പി ഒരു സീറ്റിലുമാണ് വിജയിച്ചത്. ഇതിന് ശേഷം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും എസ്പിക്ക് സമാനമായ തിരിച്ചടി നേരിടേണ്ടി വന്നിരുന്നു. രണ്ട് മണ്ഡലങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപിയാണ് വിജയം നേടിയത്.
Comments