ന്യൂഡൽഹി: ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കായിരിക്കണം എപ്പോഴും നമ്മുടെ മുൻഗണനയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദ്വിദിന ദേശീയ സുരക്ഷാ സമ്മേളനത്തിന്റെ സമാപന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഹരിക്കടത്ത് ഉൾപ്പെടെ രാജ്യം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെക്കുറിച്ചും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ വിശദമായി ചർച്ച ചെയ്തു. സൈബർ തട്ടിപ്പുകളും, അതിർത്തി മേഖലകളിലെ ജനസംഖ്യാപരമായ മാറ്റങ്ങളും സമ്മേളനത്തിൽ ചർച്ചയായിരുന്നു. ഡൽഹിയിൽ നടന്ന സമ്മേളനത്തിൽ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഉന്നത പോലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു. കേന്ദ്ര സായുധ പോലീസ് സേന (സിഎപിഎഫ്) ഒഴികെയുള്ളവരാണ് പങ്കെടുത്തത്.
സംസ്ഥാനങ്ങളുടെ സാങ്കേതികപരമായ എല്ലാ കാര്യങ്ങളിലും നിയന്ത്രണം കൊണ്ടുവരേണ്ടത് അതത് സംസ്ഥാനങ്ങളിലെ ഡിജിപിമാരുടെ ഉത്തരവാദിത്തമാണെന്ന് ആഭ്യന്തരമന്ത്രി അടിവരയിട്ട് പറഞ്ഞു. പ്രത്യേകിച്ച് അതിർത്തി ജില്ലകളിലെ വിഷയങ്ങൾ ഡിജിപിമാർ പ്രത്യേകം ശ്രദ്ധിക്കണം.
2014ൽ നരേന്ദ്രമോദി പ്രധാനമന്ത്രിയായതിന് ശേഷം രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്‌ക്ക് കൂടുതൽ പ്രധാന്യം നൽകി, രാജ്യം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാനുള്ള സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തിയെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. നിരവധി പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുത്തി. സംസ്ഥാനങ്ങളുമായുള്ള ഏകോപനം വർധിപ്പിച്ചു. ബജറ്റ് വിഹിതം വർധിപ്പിക്കുകയും സാങ്കേതികവിദ്യയെ പരമാവധി ഉപയോഗപ്പെടുത്തുകയും ചെയ്തുവെന്നും അമിത് ഷാ പറഞ്ഞു.
The two-day National Security Strategies Conference concluded today. Deliberations were held on challenges like narco-trafficking, demographic changes in border areas and cyber frauds. Urged all the states that the issues related to national security should be our top priority. pic.twitter.com/V7w1CRZbOV
— Amit Shah (@AmitShah) August 18, 2022
ഓട്ടോമാറ്റിക് ഫിംഗർപ്രിന്റ് ഐഡന്റിഫിക്കേഷൻ സിസ്റ്റം നടപ്പിലാക്കിയതിനെക്കുറിച്ചും ആഭ്യന്തര മന്ത്രി പരാമർശിച്ചു. പ്രധാനമന്ത്രി മോദി ആരംഭിച്ച ഒരു ടെക്‌നോളജിക്കൽ മിഷൻ ആണിത്. ഏറ്റവും താഴേതട്ടിൽ വരെ എത്തിക്കാൻ കഴിഞ്ഞെങ്കിൽ മാത്രമേ ഈ ദൗത്യം വിജയിക്കൂവെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി.
രാജ്യത്തിന്റെ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്താൻ നാം 5ജി സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗപ്പെടുത്തണം. സാങ്കേതികതക്കൊപ്പം, മനുഷ്യബുദ്ധിയുടെ ഉപയോഗത്തിനും ഊന്നൽ നൽകാൻ ശ്രദ്ധിക്കണമെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു.
Comments