കോഴിക്കോട്: താമരശ്ശേരിയിൽ ടിപ്പർ ലോറി ദേഹത്ത് കയറി യുവതി മരിച്ചു. താമരശ്ശേരി ചുങ്കം പനംതോട്ടം ഓർക്കിഡ് ഹൗസിംഗ് കോളനിയിലെ ഫാത്തിമ സാജിതയാണ് (30) അപകടത്തിൽ മരിച്ചത്.
താമരശ്ശേരി ഫോറസ്റ്റ് ഓഫീസിന് സമീപം വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം. കുട്ടിയെ സ്‌കൂൾ ബസിൽ കയറ്റി വിടാനായി കാത്തുനിൽക്കുമ്പോൾ ബാലുശ്ശേരി ഭാഗത്തു നിന്നെത്തിയ ടിപ്പറാണ് അപകടം വരുത്തിയത്. റോഡ് കരാറുകാരായ ശ്രീധന്യ കൺസ്ട്രക്ഷൻ എന്ന കമ്പനിയുടേതാണ് വാഹനം. ടിപ്പർ ദേഹത്ത് കയറിയിറങ്ങിയതോടെ തൽക്ഷണം ഫാത്തിമ മരിച്ചിരുന്നു.
വെള്ളിയാഴ്ച പുലർച്ചെ കൊല്ലത്തും വാഹനാപകടം നടന്നിരുന്നു. ബൈക്കപകടത്തിൽ മൂന്ന് മത്സ്യത്തൊഴിലാളികളാണ് മരിച്ചത്. മത്സ്യബന്ധനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിപോകുന്നതിനിടെ കടൽഭിത്തിയിൽ ബൈക്ക് ഇടിക്കുകയായിരുന്നു. എപ്രകാരമാണ് ബൈക്ക് അപകടത്തിൽപ്പെട്ടതെന്ന് വ്യക്തമല്ല. താന്നി ബീച്ചിന് സമീപമുണ്ടായ അപകടത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Comments