ന്യൂഡൽഹി : എക്സൈസ് നയവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉൾപ്പെടെ 15 പ്രതികളെ എഫ്ഐആറിൽ ഉൾപ്പെടുത്തി സിബിഐ. സിസോദിയയുടെ വസതി ഉൾപ്പെടെ 7 സംസ്ഥാനങ്ങളിലായി 19 സ്ഥലങ്ങളിലാണ് ഇന്ന് സിബിഐ റെയ്ഡ് നടത്തിയത്.
കഴിഞ്ഞ നവംബറിൽ പുറത്തിറക്കിയ ഡൽഹി എക്സൈസ് നയം നടപ്പാക്കുന്നതിൽ ക്രമക്കേട് നടന്നുവെന്നാരോപിച്ചാണ് സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സർക്കാരിന്റെ പുതുക്കിയ എക്സൈസ് നയത്തെക്കുറിച്ച് കഴിഞ്ഞ മാസം ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്സേന സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തിരുന്നു. തുടർന്നാണ് സിബിഐ അന്വേഷണം ആരംഭിച്ചത്.
ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മദ്യനയം പുതുക്കിയ സമയത്ത് ഡൽഹി എക്സൈസ് കമ്മീഷണർ ആയിരുന്ന ആരവ ഗോപി കൃഷ്ണ, എന്നിവർ ഉൾപ്പെടെ ഏഴ് പേരുടെ വീടുകളിലും ഓഫീസുകളിലുമാണ് സിബിഐ പരിശോധന നടത്തിയത്. അതേസമയം കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിക്കുമെന്ന സൂചനകളാണ് ലഭിക്കുന്നത്. കേസിൽ നിരവധി ഉന്നതർക്ക് പങ്കുള്ളതായി കണ്ടെത്തിവരുന്നുണ്ട്.
Comments