മൊഗാദിഷു: സൊമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിൽ വൻ ഭീകരാക്രമണം. പ്രദേശത്തെ ഹയാത്ത് ഹോട്ടലിൽ അൽ-ഷബാബ് ഭീകരർ ആക്രമണം നടത്തുകയായിരുന്നു. വെടിയുതിർത്തു കൊണ്ടാണ് ഭീകരർ ഹോട്ടലിനുള്ളിലേക്ക് കടന്നത്. വലിയ തോതിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഹോട്ടലിനുള്ളിൽ നിന്നും സ്‌ഫോടന ശബ്ദങ്ങൾ കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. രണ്ട് കാറുകളിലായിട്ടാണ് ഭീകരർ ഇവിടേക്ക് എത്തിയത്. അൽ-ഖ്വായ്ദയുമായി ബന്ധമുള്ള ഭീകര സംഘടനയാണ് അൽ-ഷബാബ്.
ഹോട്ടലിനുള്ളിൽ ഭീകരർ ഇപ്പോളും നിലയുറപ്പിച്ചിരിക്കുകയാണ്. സുരക്ഷസേന ഉടൻ തന്നെ സ്ഥലത്ത് എത്തിയെങ്കിലും ഹോട്ടലിനുള്ളിലേക്ക് കടക്കാൻ ഇവർക്കായിട്ടില്ല. ഇരുകൂട്ടരും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ തുടരുകയാണ്. ഹോട്ടലിനുള്ളിൽ കുടുങ്ങിയവരെ സംബന്ധിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല. നിരവധി പേർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്നാണ് സൂചന.
സൊമാലിയൻ സർക്കാരിനെ താഴെയിറക്കാൻ കഴിഞ്ഞ 10 വർഷമായി അൽ-ഷബാബ് ഭീകരർ ശ്രമിക്കുന്നുണ്ട്. ഈ വർഷം മെയിൽ പ്രസിഡന്റ് ഹസൻ ഷെയ്ഖ് മുഹമ്മദ് ചുമതലയേറ്റ ശേഷം സൊമാലിയിലുണ്ടായ ആദ്യത്തെ വലിയ ആക്രമണമാണിത്. കഴിഞ്ഞ ദിവസം അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ 13 സൊമാലിയൻ ഭീകരർ കൊല്ലപ്പെട്ടിരുന്നു. സൊമാലിയൻ സൈന്യത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടായിരുന്നു അമേരിക്കയുടെ വ്യോമാക്രമണം.
Comments