ബംഗളൂരു: കർണാടകയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധനം ഏർപ്പെടുത്തിയതിന് ശേഷം പഠനം പാതി വഴിയ്‌ക്ക് ഉപേക്ഷിച്ചു പോകുന്ന വിദ്യാർത്ഥിനികളുടെ എണ്ണത്തിൽ വൻ വർദ്ധനവെന്ന് കണക്കുകൾ.
മംഗലാപുരം സർവ്വകലാശാലയുമായി അഫിലിയേറ്റഡ് ചെയ്തിട്ടുള്ള സർക്കാർ, എയ്ഡഡ് കോളേജുകളിൽ നിന്നാണ് വിദ്യാർത്ഥിനികൾ കൂട്ടത്തോടെ ടിസി വാങ്ങി പോകുന്നത്. രണ്ട് മുതൽ അഞ്ച് വരെയുള്ള സെമസ്റ്റർ വിഭാഗത്തിൽപ്പെട്ട പെൺകുട്ടികളാണ് ടിസി വാങ്ങിയത്. ഇത് വരെ 16 ശതമാനത്തോളം വിദ്യാർത്ഥിനികളാണ് ടിസി വാങ്ങിയതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
ക്ലാസ് മുറികളിൽ ഹിജാബ് നിരോധനമെന്ന ഹൈക്കോടതി വിധി സർവകലാശാല നടപ്പിലാക്കി തുടങ്ങിയതോടെയാണ് പെൺകുട്ടികൾ കൂട്ടത്തോടെ ടി.സി വാങ്ങി പോകാൻ ആരംഭിച്ചത്. ഹിജാബ് ധരിക്കാതെ പഠനം തുടരാൻ താൽപ്പര്യമില്ലാത്ത പെൺകുട്ടികൾക്ക് ടി.സി നൽകുമെന്ന് മംഗലാപുരം സർവകലാശാല വൈസ് ചാൻസലറായ പ്രൊഫസർ പി എസ് യദപാദിത്യ പ്രഖ്യാപിച്ചിരുന്നു.
202021, 202122 വർഷങ്ങളിൽ ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ മംഗലാപുരം യൂണിവേഴ്‌സിറ്റിയിലെ സർക്കാർ, എയ്ഡഡ്, അഫിലിയേറ്റഡ് കോളേജുകളിൽ വിവിധ കോഴ്സുകളിലേക്ക് പ്രവേശനം നേടിയ 900 മുസ്ലീം പെൺകുട്ടികളിൽ 145 പേരും ടി.സി നേടി. ഇവരിൽ ചിലർ ഹിജാബ് ധരിക്കാൻ അനുവാദമുള്ള കോളേജുകളിലാണ് ചേർന്നിരിക്കുന്നത്.
സർക്കാർ കോളേജുകളിലെ വിദ്യാർത്ഥിനികളുടെ ശതമാനം 34 ആണ് എയ്ഡഡ് കോളേജുകളിൽ ഇത് 8 ശതമാനമാണ്. ദക്ഷിണ കന്നഡയിലെ സർക്കാർ കോളേജുകളിൽ ഡോ. പി ദയാനന്ദ് പൈ-പി സതീഷ പൈ ഗവൺമെന്റ് ഫസ്റ്റ് ഗ്രേഡ് കോളേജിലാണ് ഏറ്റവും കൂടുതൽ കൊഴിഞ്ഞുപോക്ക് നടക്കുന്നത്. ഇവിടെ 51 മുസ്ലീം പെൺകുട്ടികളിൽ 35 പേരും ടി.സി വാങ്ങി പഠനം ഉപേക്ഷിച്ചു.
Comments