ഹരാരെ: ഏഴ് വർഷങ്ങൾക്ക് മുൻപ് മലയാളി താരം സഞ്ജു സാംസൺ ഇന്ത്യക്ക് വേണ്ടി ആദ്യ അന്താരാഷ്‌ട്ര മത്സരം കളിച്ചത് സിംബാബ്‌വെയിലായിരുന്നു. 2015ൽ ഇന്ത്യയുടെ സിംബാബ്‌വെ പര്യടനത്തിലെ ട്വൻ്റി 20 മത്സരത്തിലായിരുന്നു സഞ്ജുവിന്റെ അന്താരാഷ്‌ട്ര അരങ്ങേറ്റം. ഏഴ് വർഷങ്ങൾക്കിപ്പുറം, ടീമിലെ സ്ഥാനം ചോദ്യം ചെയ്യുന്നവർക്ക് കൃത്യമായി മറുപടി നൽകുന്നതായിരുന്നു സിംബാബ്‌വെ പര്യടനത്തിലെ രണ്ടാം ഏകദിനത്തിൽ ഇന്നത്തെ സഞ്ജുവിന്റെ പ്രകടനം.
കുറഞ്ഞ സ്കോർ പിന്തുടർന്ന് ബാറ്റിംഗ് ആരംഭിച്ച ടീം ഇന്ത്യ, അമിത ആത്മവിശ്വാസം മൂലം മുൻനിര വിക്കറ്റുകൾ കൂട്ടത്തോടെ നഷ്ടപ്പെടുത്തി പതറി നിൽക്കുന്ന സന്ദർഭത്തിലാണ് പരിചയ സമ്പന്നനായ സഞ്ജു ക്രീസിൽ എത്തുന്നത്. മോശം ബാറ്റിംഗിലൂടെ ക്യാപ്ടൻ രാഹുലും പിന്നാലെ ഇഷാൻ കിഷനും നിലയുറപ്പിച്ച് കളിച്ച ശിഖർ ധവാനും ശുഭ്മാൻ ഗില്ലും കൂടാരം കയറിയത് സിംബാബ്‌വെയ്‌ക്ക് മത്സരത്തിൽ സാദ്ധ്യതകൾ തുറന്നു. എന്നാൽ സ്വന്തം നാട്ടിൽ കളിക്കുന്നതിന്റെ ആത്മവിശ്വാസം മുതലെടുക്കാനുള്ള സിംബാബ്‌വെ ടീമിന്റെ ശ്രമം സഞ്ജുവിന്റെ പരിചയ സമ്പന്നതയുടെ മതിലിൽ തട്ടി തകരുകയായിരുന്നു.
ആദ്യം നിലയുറപ്പിച്ച ശേഷം പിന്നീട് ഐ പി എൽ ശൈലിയിൽ ബാറ്റ് വീശിയ സഞ്ജു സിംബാബ്‌വെ ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു. 39 പന്തിൽ 3 ഫോറുകളുടെയും 4 സിക്സറുകളുടെയും അകമ്പടിയോടെ 43 റൺസുമായി സഞ്ജു ഇന്ത്യയ്‌ക്ക് മത്സര വിജയവും ഒപ്പം പരമ്പര വിജയവും സമ്മാനിക്കുകയായിരുന്നു. മുൻ ഇന്ത്യൻ നായകനും വിക്കറ്റ് കീപ്പറുമായ മഹേന്ദ്ര സിംഗ് ധോണിയുടെ ശൈലിയിൽ പടുകൂറ്റൻ സിക്സർ പായിച്ചായിരുന്നു സഞ്ജു സാംസൺ മത്സരം ഫിനിഷ് ചെയ്തത്. സിംബാബ്‌വെയുടെ 161 റൺസ് പിന്തുടർന്ന ഇന്ത്യ 25.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 167 റൺസ് നേടി.
വിക്കറ്റിന് പിന്നിലെ തകർപ്പൻ പ്രകടനത്തോടെയാണ് സഞ്ജു മത്സരം തുടങ്ങി വെച്ചത്. മുഹമ്മദ് സിറാജിന്റെ പന്തിൽ സിംബാബ്‌വെ ഓപ്പണർ കൈതാനോയെ ഗംഭീരമായ ഡൈവിലൂടെ ക്യാച്ച് ചെയ്ത് സഞ്ജു പുറത്താക്കി. തുടർന്ന് ഇന്നസൻ്റ് കൈയ, മാധവീർ എന്നിവരെയും സഞ്ജു ക്യാച്ചുകളിലൂടെ പുറത്താക്കി. വാലറ്റക്കാരൻ ന്യോച്ചിയുടെ റൺ ഔട്ടിലും സഞ്ജുവിന്റെ കൈയ്യൊപ്പ് പതിഞ്ഞു.
Brilliant catches by Sanju Samson in the 2nd ODI. pic.twitter.com/lQ8jUyPaQk
— Johns. (@CricCrazyJohns) August 20, 2022
അന്താരാഷ്‌ട്ര കരിയറിൽ അരങ്ങേറ്റം കുറിച്ച മണ്ണിൽ അന്താരാഷ്‌ട്ര കരിയറിലെ ആദ്യ മാൻ ഓഫ് ദ് മാച്ച് പുരസ്കാരവും സ്വന്തമാക്കിയ സഞ്ജു സാംസൺ, കാണികളുടെയും സഹതാരങ്ങളുടെയും മനസ്സ് നിറയ്‌ക്കുന്ന ഒരു പുണ്യപ്രവൃത്തിയുടെയും ഭാഗമായി. അർബുദ രോഗം ബാധിച്ച കുട്ടികളുടെ ക്ഷേമത്തിനായി സമർപ്പിച്ച രണ്ടാം ഏകദിനത്തിൽ ഉപയോഗിച്ച പന്ത്, സഞ്ജു രോഗബാധിതനായ ഒരു ബാലന് സമ്മാനിച്ചു. കരിയറിലെ അമൂല്യ നേട്ടത്തിന് അർഹനാക്കിയ പന്ത് കുഞ്ഞിന് നൽകാൻ കഴിഞ്ഞത് ഹൃദയസ്പർശിയായ അനുഭവമായിരുന്നുവെന്ന് സഞ്ജു പ്രതികരിച്ചു. ആറ് വയസ്സുകാരനായ കുട്ടിക്ക് ദേശീയ ടീമിന്റെ ജഴ്സിയും ക്രിക്കറ്റ് ബോർഡിന്റെ സംഭാവനയായി 500 ഡോളറും മത്സരത്തിന്റെ ഭാഗമായി സമ്മാനിച്ചു.
Comments