ഹിമാചൽ പ്രദേശിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 22 ആയി.8 പേരെ കാണാതായി. ഇതിന് പുറമെ ഉത്തരാഖണ്ഡിലും ഒഡീഷയിലും 4 പേർ വീതവും ത്സാർഖണ്ഡിൽ ഒരാളും മരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 31 ആയി ഉയർന്നു.
കനത്ത മഴയിൽ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത് ഹിമാചൽപ്രദേശിലാണ്. മഴയിൽ കാൻഗ്രയിലെ ചക്കി പാലം തകർന്നു. പത്താൻകോട്ടിനും ജോഗീന്ദർ നഗറിനും ഇടയിലെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.
മലയോര സംസ്ഥാനമായ ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ പ്രളയത്തിലാണ് നാല് പേർ മരിച്ചത്. നദികൾ കരകവിഞ്ഞൊഴുകുകയും 10 പേരെ കണാതാവുകയും ചെയ്തു. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് വിവിധ ഗ്രാമങ്ങളിലെ ജനങ്ങളെ മാറ്റി പാർപ്പിച്ചു. പ്രദേശത്തെ ഗതാഗതം തടസ്സപ്പെട്ടു. പൗരി ജില്ലയിലെ അങ്കണവാടികളും സ്കൂളുകളും അടച്ചിടാൻ സർക്കാർ ഉത്തരവിട്ടു.
രാജ്യത്തിന്റെ കിഴക്കൻ മേഖലയിലും മഴയെ തുടർന്ന് നാശനഷ്ടം ഉണ്ടായി.ഒഡീഷയിലെ വെള്ളപ്പൊക്കത്തിൽ 500 ഗ്രാമങ്ങളിലായി 4 ലക്ഷത്തോളം ആളുകൾ കുടുങ്ങി .വെള്ളിയാഴ്ച രാത്രി മുതൽ ഒഡീഷയുടെ വടക്കൻ ഭാഗങ്ങളിൽ മഴ ശക്തമാണ്. ബാലസോർ, കിയോഞ്ജർ, മയൂർഭഞ്ച് എന്നിവിടങ്ങളിൽ ഇന്നലെ രാത്രി കനത്ത മഴ പെയ്തതിനാൽ സുബർണരേഖ, ബുധബലാങ്, ബൈതരാണി, സലാണ്ടി എന്നിവിടങ്ങളിലെ ജലനിരപ്പ് നിരീക്ഷിച്ചു വരികയാണെന്ന് ഒഡീഷ വാട്ടർ റിസോഴ്സ് ചീഫ് എൻജിനീയർ ബി കെ മിശ്ര പറഞ്ഞു.
ഝാർഖണ്ഡിൽ ശക്തമായ കാറ്റിലും മഴയിലും മരങ്ങളും വൈദ്യുത തൂണുകളും മറിഞ്ഞ് വീണു. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.മഴയിൽ പലയിടത്തും മണിക്കൂറുകളോളം വൈദ്യുതി വിതരണം തടസ്സപ്പെടുകയും പ്രധാന നഗരങ്ങളിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുകയും ചെയ്തതോടെ ജനജീവിതം താറുമാറായി.മോശം കാലാവസ്ഥയെ തുടർന്ന് ശനിയാഴ്ച ഉച്ചയ്ക്ക് 2 മണി വരെ രണ്ട് വിമാനങ്ങൾ റദ്ദാക്കിയിരുന്നു.
അതേസമയംഞായറാഴ്ച പശ്ചിമ മധ്യപ്രദേശിലും തിങ്കളാഴ്ച കിഴക്കൻ രാജസ്ഥാനിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
Comments