മുംബൈ: ഹലാൽ മാംസത്തിനെതിരായ പ്രചാരണത്തിന് ആഹ്വാനം ചെയ്ത് മഹാരാഷ്‌ട്ര നവനിർമാൺ സേന. രാജ്യത്തെ ഏറ്റവും വലിയ തീവ്രവാദ ഫണ്ടിംഗ് സംവിധാനമാണ് ഇതെന്നും സേനയുടേതായി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. സാധാരണ മാംസ കച്ചവടം നടത്തുന്ന നിരവധി ആളുകളുടെ ഉപജീവനമാർഗ്ഗം ഹലാൽ മാംസം വഴി ഇല്ലാതാവുകയാണെന്നും ഇതിൽ ചൂണ്ടിക്കാണിക്കുന്നു.
‘ ഹലാൽ മാംസത്തിന്റെ ഉപയോഗം ഇപ്പോൾ വളരെ അധികം കൂടി വരികയാണ്. ഇതുമൂലം ഏറ്റവും അധികം ബുദ്ധിമുട്ടുന്നത് ഝട്ക മാംസം (ഒറ്റവെട്ടിന് മൃഗകളെ കൊല്ലുന്ന രീതി) വിൽക്കുന്നവരാണ്. ഹലാൽ ഭക്ഷണങ്ങളിലൂടെ മാംസാഹാരം ഉപയോഗിക്കാത്തവരെയും അവർ ലക്ഷ്യമിടുന്നുണ്ട്. അതുകൊണ്ട് തന്നെ ഹലാൽ മാംസം ഉപയോഗിക്കരുതെന്നും’ പ്രസ്താവനയിൽ പറയുന്നു.
മഹാരാഷ്‌ട്ര നവനിർമ്മാൺ വ്യാപാരി സേനയുടെ പ്രസിഡന്റ് യശ്വന്ത് കില്ലേദാറും സമാനമായ കത്ത് പുറത്ത് വിട്ടിട്ടുണ്ട്. ഹലാൽ മാംസം വേണ്ട എന്നാണ് കത്തിൽ പറയുന്നത്. ‘ ഒരു രീതിയിൽ പറഞ്ഞാൽ നമ്മൾ തന്നെ ഭീകരർക്ക് വേണ്ടി ധനസഹായങ്ങൾ നൽകുകയാണ്. ഹലാൽ വേണ്ട എന്ന് വ്യക്തമായി പറഞ്ഞു കൊണ്ട് മഹാരാഷ്‌ട്രയിൽ നിന്ന് ഈ സംവിധാനത്തെ ഒഴിവാക്കണം. നമ്മുടെ ചുറ്റിനുമുള്ള ഓരോരുത്തരും ഈ ആഹ്വാനത്തിന്റെ ഭാഗമായാൽ വേഗത്തിൽ ലക്ഷ്യത്തിൽ എത്തിച്ചേരാനാകുമെന്നും’ കത്തിൽ പറയുന്നു.
Comments