മുംബൈ: പ്രവാചക പരാമർശം നടത്തിയ മുൻ ബിജെപി വക്താവ് നൂപുർ ശർമ്മയ്‌ക്ക് വീണ്ടും പിന്തുണ പ്രഖ്യാപിച്ച് മഹാരാഷ്‌ട്ര നവനിർമ്മാൺ സേന അദ്ധ്യക്ഷൻ രാജ് താക്കറെ. എല്ലാവരും നൂപുർ ശർമ്മയോടാണ് മാപ്പ് പറയാൻ ആവശ്യപ്പെടുന്നതെന്നും, സാക്കിർ നായിക്കിനോട് മൗനം പാലിക്കുകയാണെന്നും രാജ് താക്കറെ പറഞ്ഞു. ദേശീയ മാദ്ധ്യമത്തോട് സംസാരിക്കുന്നതിനിടെയായിരുന്നു രാജ് താക്കറെ ഒരിക്കൽ കൂടി നിലപാട് ആവർത്തിച്ചത്.
പ്രവാചക പരാമർശത്തിൽ എല്ലാവരും നൂപുർ ശർമ്മയോടാണ് മാപ്പ് പറയാൻ ആവശ്യപ്പെടുന്നത്. എന്നാൽ നൂപുർ ശർമ്മ പറഞ്ഞ കാര്യങ്ങൾ നേരത്തെ തന്നെ സാക്കിർ നായിക്ക് പറഞ്ഞിട്ടുണ്ട്. പക്ഷെ ആരും സാക്കിർ നായിക്കിനോട് മാപ്പ് പറയാൻ ആവശ്യപ്പെട്ടില്ലെന്നും രാജ് താക്കറെ ചൂണ്ടിക്കാട്ടി. എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയ്‌ക്കെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. ഹിന്ദുക്കളെയും ഹിന്ദു ദൈവങ്ങളെയും ഒവൈസി നിരവധി തവണ അപമാനിച്ചിട്ടുണ്ട്. എന്നാൽ ഒവൈസിയ്‌ക്കെതിരെ ആരും പ്രതിഷേധിക്കുന്നില്ലെന്നും രാജ് താക്കറെ പറഞ്ഞു.
മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെയും അദ്ദേഹം വിമർശിച്ചു. രണ്ടര വർഷക്കാലത്തെ മുഖ്യമന്ത്രി സ്ഥാനം മോഹിച്ചാണ് ഉദ്ധവ് താക്കറെ ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിച്ചത്. സഖ്യകക്ഷികളിൽ കൂടുതൽ എംഎൽഎമാരുള്ളവർക്ക് മന്ത്രിസ്ഥാനം നൽകണമെന്നാണ് ബാൽതാക്കറെ പറഞ്ഞിട്ടുള്ളത്. ഇത് ഉദ്ധവ് താക്കറെയ്‌ക്ക് എങ്ങനെ മറികടക്കാൻ സാധിക്കുമെന്നും അദ്ദേഹം ചോദിച്ചു.
Comments