ബാങ്കോക്ക്: ഭരണ ചുമതലകൾ നിർവ്വഹിക്കുന്നതിൽ നിന്ന് തായ്‌ലൻഡ് പ്രധാനമന്ത്രിയെ കോടതി വിലക്കി. ഭരണഘടനാ കോടതിയാണ് പ്രധാനമന്ത്രി പ്രയുത് ചാൻ ഓച്ചയ്‌ക്ക് വിലക്കേർപ്പെടുത്തിയത്. അദ്ദേഹത്തിന്റെ കാലാവധി അതിക്രമിച്ചുവെന്നും ചുമതലയൊഴിയണമെന്നും കാണിച്ച് പ്രതിപക്ഷ പാർട്ടി അംഗങ്ങൾ നൽകിയ ഹർജി പരിഗണിച്ചാണ് കോടതിയുടെ നടപടി.
ഹർജിയിൽ കഴമ്പുണ്ടെന്ന് കോടതി നിരീക്ഷിച്ചു. പ്രധാനമന്ത്രി പദത്തിൽ അദ്ദേഹത്തിന് തുടരാമോയെന്ന കാര്യത്തിൽ കോടതി തീരുമാനം വ്യക്തമാക്കുന്നത് വരെ വിലക്ക് തുടരും. ആരാണ് പകരം ചുമതലകൾ നിർവ്വഹിക്കുകയെന്ന കാര്യത്തിൽ വ്യക്തതയില്ല. രാജ്യത്തെ വ്യവസ്ഥ അനുസരിച്ച് ഉപ പ്രധാനമന്ത്രി പ്രവിത് വോങ്‌സുവാൻ ആണ് ചുമതലകൾ നിർവ്വഹിക്കേണ്ടത്.
കോടതി ഉത്തരവിന്റെ വിവരങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർന്നു കിട്ടിയതോടെ ഇക്കാര്യം സ്ഥിരീകരിച്ച് കോടതി പ്രസ്താവന ഇറക്കി. നിലവിൽ പ്രയുത് വഹിച്ചുകൊണ്ടിരിക്കുന്ന പ്രതിരോധ മന്ത്രി പദവിയിലും വ്യക്തത വന്നിട്ടില്ല. പരാതി കൈപ്പറ്റി 15 ദിവസത്തിനുളളിൽ പ്രതിരോധ മന്ത്രിപദവി ഒഴിയണമെന്നും കോടതി ഉത്തരവിൽ പറയുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
എട്ട് വർഷക്കാലയളവാണ് തായ് ലൻഡ് പ്രധാനമന്ത്രിക്ക് അനുവദനീയമായിട്ടുളളത്. 2017 ഏപ്രിലിലാണ് ഇതുമായി ബന്ധപ്പെട്ട നിയമം പ്രാബല്യത്തിലായത്. 2019 ലെ പൊതു തിരഞ്ഞെടുപ്പിനെ തുടർന്നാണ് പുതിയ ഭരണഘടന പ്രകാരം പ്രയുത് വീണ്ടും അധികാരത്തിലേറിയത്.
ഉപപ്രധാനമന്ത്രിയായ പ്രവിത് ഭരണകക്ഷിയായ പലാങ് പ്രചാരത് പാർട്ടിയുടെ തലവനാണ്. 2019 തിരഞ്ഞെടുപ്പിൽ സൈനിക താൽപര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി രൂപീകരിച്ച നിഴൽപാർട്ടിയാണിത്. അതിനിടെ നേരത്തെ ആഢംബര വാച്ചുകളുടെ വലിയ ശേഖരം കൈവശം വെച്ചുവെന്ന പേരിൽ അദ്ദേഹത്തിനെതിരെ ഉയർന്ന അഴിമതി ആരോപണവും പൂർണമായി നീങ്ങിയിട്ടില്ല.
Comments