കോട്ടയം : മുൻ എംഎൽഎ പിസി ജോർജിന്റെ വീട്ടിൽ ക്രൈം ബ്രാഞ്ച് പരിശോധ. കോട്ടയം ഈരാറ്റുപേട്ടയിലെ വീട്ടിലാണ് പരിശോധന നടക്കുന്നത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പിസി ജോർജിന്റെ മകൻ ഷോൺ ജോർജിനെതിരെയാണ് അന്വേഷണം.
കോട്ടയം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെയോടെയാണ് പരിശോധന ആരംഭിച്ചത്. അപ്രതീക്ഷിത നീക്കമാണ് ക്രൈം ബ്രാഞ്ചിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് വ്യാജ വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. വധഗൂഢാലോചന കേസിന്റെ അന്വേഷണത്തിനിടെ ദിലീപിന്റെ സഹോദരന്റെ ഫോൺ പരിശോധിച്ചപ്പോൾ വ്യാജ വാട്‌സ്ആപ്പ് ഗ്രൂപ്പിലെ ചാറ്റുകൾ കണ്ടെടുത്തിരുന്നു.
ഈ ചാറ്റുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് പിസി ജോർജിന്റെ വീട്ടിൽ പരിശോധന നടക്കുന്നത്. നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായ ശേഷം ഷോൺ ജോർജ് ജയിലിലെത്തി ദിലീപിനെ കണ്ടിരുന്നു എന്നാണ് ക്രൈം ബ്രാഞ്ചിന് ലഭിച്ച വിവരം. അതിന് ശേഷമാണ് ഈ വ്യാജ വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത്.
ഡിജിപി ബി സന്ധ്യ, മഞ്ജു വാര്യർ തുടങ്ങിയവരുടെ വ്യാജ പ്രൊഫൈലുകൾ ഉപയോഗിച്ചാണ് വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് എന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. വ്യാജ നമ്പറുകൾ വെച്ച് ദിലീപിനെ പൂട്ടിക്കണം എന്നപേരിലാണ് ഗ്രൂപ്പ് ഉണ്ടാക്കിയത്. ഇതിൽ വിവിധ തരത്തിൽ ചാറ്റുകൾ നടത്തുകയുമുണ്ടായി. വ്യാജ തെളിവ് ഉണ്ടാക്കാൻ വേണ്ടി ചാറ്റ് നടത്തിയതായും ക്രൈം ബ്രാഞ്ച് സംശയിക്കുന്നു. ദിലീപിനെ എല്ലാവരും ചേർന്ന് കുടുക്കുകയായിരുന്നു എന്ന് വരുത്തിത്തീർക്കാനാണ് ശ്രമം നടന്നത് എന്ന വിവരവും ലഭിക്കുന്നുണ്ട്.
Comments