മുംബൈ: ലൈംഗിക ഉദ്ദേശത്തോടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചാൽ പോലും പോക്‌സോ നിയമപ്രകാരം ലൈംഗികാതിക്രമമായി കണക്കാക്കാമെന്ന് ബോംബെ ഹൈക്കോടതി. അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയുടെ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. പീഡനത്തിനരിയായ കുട്ടിയുടെ ശരീരത്തിൽ പരിക്കുകളില്ല എന്ന മെഡിക്കൽ സർട്ടിഫിക്കറ്റിനെ കേസുമായി ബന്ധപ്പെടുത്തി കാണാനാകില്ല. പ്രതി ചെയ്ത കുറ്റകൃത്യം പോക്‌സോ നിയമത്തിന്റെ പരിധിയിൽ വരുമെന്നും കോടതി വ്യക്തമാക്കി.
2013 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. വീടിന് പുറത്ത് കൂട്ടുകാർക്കൊപ്പം കളിക്കുകയായിരുന്ന കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ പ്രതിയായ ആൾ സ്പർശിക്കുകയും, കുഞ്ഞിനെ ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് പരാതി. കുട്ടി അമ്മയോട് സംഭവം പറഞ്ഞതോടെയാണ് വീട്ടുകാർ കാര്യം അറിയുന്നത്. ഉടൻ തന്നെ കുടുംബം പോലീസിൽ പരാതി നൽകി. സമീപവാസികൾ പ്രതിയെ പിടികൂടുകയും പോലീസിന് കൈമാറുകയും ചെയ്തു. തുടർന്നാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
Comments