സ്വപ്നം കാണേണ്ട പ്രായത്തിൽ കേവലമൊരു 17കാരന്റെ ബുദ്ധിയുടെ പിന്നിലെ രഹസ്യം തേടുകയാണ് ശാസ്ത്ര ലോകം. ചതുരംഗ കളിയിൽ തോൽവികളറിയാതെ അഹങ്കാരത്തിന്റെ കൊടുമുടികൾ താണ്ടിയ ബുദ്ധിരാക്ഷസനെ വലിച്ചു താഴെയിറക്കിയ ചെറുപ്പക്കാരൻ ഇന്ത്യയുടെ അഭിനവ പോരാളിയാണ്. ലോകം സംസാരിക്കുന്നത് തന്നെ ഇവനെ പറ്റിയാണ്. ചതുരംഗ മത്സരത്തിൽ മുൻപ് ഇന്ത്യയുടെ പേരിനെ ലോകശ്രദ്ധയിലേക്ക് ഉയർത്തിയത് വിശ്വനാഥൻ ആനന്ദായിരുന്നു. എന്നാൽ തന്റെ മുന്നിൽ ഇരിക്കുന്ന എതിരാളിയെ ഇടം വലം തിരിയാൻ അനുവദിക്കാതെ ചതുരംഗ കളത്തിലെ കരുക്കളെ അവർ പോലുമറിയാതെ പിഴുതെറിയുന്ന ഒരാളുണ്ട് ഇവിടെ ദക്ഷിണ ഭാരതത്തിൽ.
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ചതുരംഗ മത്സരത്തിൽ ഇന്ത്യ ലോകത്തിന് നൽകുന്ന സംഭാവനയാണ് രമേഷ് ബാബു പ്രജ്ഞാനന്ദ. 18 വയസ്സ് തികയുന്നതിന് മുൻപ് ചെസ്സിലെ ലോക ഒന്നാം നമ്പർ താരത്തെ മൂന്ന് തവണ തല കുനിപ്പിച്ച ഇവൻ ചില്ലറക്കാരനല്ല. എതിരാളിയോട് ഒരു കാരണവശാലും വിട്ടുവീഴ്ച ചെയ്യാതെ അവരുടെ ബലഹീനതയെ ചൂഴ്ന്നെടുത്ത് ശരവേഗത്തിൽ കളിക്കളത്തിൽ തന്ത്രം മെനയുന്ന അത്ഭുത പ്രതിഭാസമാണ് പ്രജ്ഞാനന്ദ.
നെറ്റിയിൽ നീണ്ട ഭസ്മ കുറിയും വിടർന്ന പുഞ്ചിരിയും ആരേയും അമ്പരിപ്പിക്കുന്ന പ്രകടനവും കോർത്തിണക്കിയ 17 കാരൻ ലോക ചെസ്സ് താരങ്ങളുടെ എണ്ണം പറഞ്ഞ ജേതാക്കളുടെ മുകളിൽ സ്ഥാനം പിടിക്കുമെന്ന് ഉറപ്പാണ്. പത്താം വയസ്സിൽ ലോകമാസ്റ്റർ പദവിയും പന്ത്രണ്ടാം വയസ്സിൽ ഗ്രാൻഡ് മാസ്റ്റർ പദവിയും നേടിയ പ്രജ്ഞാനന്ദ ഭാരതം ലോകത്തിന്റെ പുതിയ വാഗ്ദാനമാണ്.
ഓഗസ്റ്റ് 22 ന് അമേരിക്കയിലെ മിയാമി യിൽ നടന്ന എഫ് ടി എക്സ് ക്രിപ്റ്റോ കപ്പിൽ കാൾ മഗ്നസ് എന്ന ലോക ചെസ് ചാമ്പ്യനെ പ്രജ്ഞാനന്ദ ഒന്നല്ല മൂന്ന് തവണ പരാജയപ്പെടുത്തുകയാണുണ്ടായത്. കേവലമൊരു ബാലൻ കാൾ മാഗ്നസ് എന്ന ചതുരംഗ കളിയിലെ ബുദ്ധി രാക്ഷസനെ പരാജയപ്പെടുത്തിയതിന്റെ ഞെട്ടലിൽ നിന്നും ലോകം ഇന്നും ഉണർന്നെണീറ്റിട്ടില്ല. വരാനിരിക്കുന്നത് ഇവന്റെ കാലമാണെന്ന് ലോകം ഇതിനോടകം പറഞ്ഞു കഴിഞ്ഞു.
Comments