ന്യൂഡൽഹി: നിയമ ലംഘനം നടത്തി പ്രവർത്തിച്ചിരുന്ന 2,000 വ്യക്തിഗത വായ്പ ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്ത് ഗൂഗിൾ. ജനുവരി മുതൽ ജൂലൈ വരെയുള്ള കാലഘട്ടത്തിലാണ് ഗൂഗിൾ ആപ്പുകൾ നീക്കം ചെയ്തത്.
പ്ലേ സ്റ്റോറിൽ മോശം ഉള്ളടക്കം കണ്ടെത്തുന്നതിനായി സർക്കാർ ഏജൻസികൾ, മാദ്ധ്യമങ്ങൾ, ഉപയോക്തൃ റഫറലുകൾ തുടങ്ങി നിരവധി പങ്കാളികളുമായി കമ്പനി പ്രവർത്തിക്കുന്നുണ്ടെന്ന്
ഗൂഗിളിന്റെ ഏഷ്യ-പസഫിക് മേഖലയുടെ സീനിയർ ഡയറക്ടർ സായ്കാന്ത് മിത്ര പറഞ്ഞു.ആർട്ടിഫിഷ്യൽ ഇന്റലിജൻസ്,മെഷീൻ ലേണിംഗ് തുടങ്ങിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് മോശം ഉള്ളടക്കങ്ങൾ കണ്ടെത്തുന്നതെന്നും മിത്ര പറഞ്ഞു.
രജിസ്റ്റർ ചെയ്യാത്ത ആപ്പുകളിലൂടെ ഡിജിറ്റൽ വായ്പകൾ എടുക്കുന്നത് അടുത്തിടെയായി വർദ്ധിച്ചെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇത് സർക്കാരിനെയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെയും ഇഡിയെയും ആശങ്കയിലാക്കിയിട്ടുണ്ട്.ചതിയിൽ പെട്ടതിന് ശേഷം മാത്രമാണ് പലരും ആപ്പുകളുടെ ലൈസൻസിനെപ്പറ്റി അന്വേഷിക്കുന്നതെന്നും മിത്ര വ്യക്തമാക്കി.നേരത്തെയും ഗൂഗിൾ വ്യക്തിഗത വായ്പ ആപ്പുകൾ ഉപയോക്തൃ സുരക്ഷാ നയങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയിരുന്നു.തുടർന്ന് ഇവ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തിരുന്നു.
ഇത്തരം ആപ്പുകൾ വഴി നിയം ലംഘനം നടത്തുന്നവർക്കെതിരെയും തട്ടിപ്പിന് ഇരയാക്കുന്നവർക്കെതിരെയും കർശന നടപടിയുണ്ടാകുമെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമലാ സീതാരാമൻ വ്യക്തമാക്കിയിരുന്നു. ധനമന്ത്രാലയം, കോർപ്പറേറ്റ് കാര്യ മന്ത്രാലയം, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം, ആഭ്യന്തരം ഉൾപ്പെടെയുള്ള വകുപ്പുകൾ ഇത്തരം കേസുകളിൽ നടപടിയെടുക്കുമെന്നും പറഞ്ഞിരുന്നു.
Comments