ന്യൂഡൽഹി: ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് ഏർപ്പെടുത്തിയിരുന്ന വിലക്ക് അന്താരാഷ്‌ട്ര ഫുട്ബോൾ ഫെഡറേഷൻ പിൻവലിച്ചു. ഫിഫ മാനദണ്ഡങ്ങൾ പ്രകാരം ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ധാരണ ഉണ്ടായതിനെ തുടർന്നാണ് വിലക്ക് നീക്കിയത്. ഇതോടെ മുൻനിശ്ചയിച്ച പ്രകാരം അണ്ടർ 17 വനിതാ ലോകകപ്പ് ഇന്ത്യയിൽ തന്നെ നടക്കുമെന്ന കാര്യത്തിൽ സ്ഥിരീകരണമായി.
ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ എക്സിക്യൂട്ടീവ് സമിതിയുടെ അധികാരങ്ങൾക്ക് മേൽ മറ്റൊരു ഭരണ സമിതികളുടെയും നിയന്ത്രണമുണ്ടാകില്ല എന്ന ഉറപ്പ് രേഖാമൂലം ഫിഫക്ക് ലഭിച്ചതായാണ് വിവരം. ഇതിനെ തുടർന്നാണ് വിലക്ക് നീങ്ങിയത് എന്നാണ് റിപ്പോർട്ട്.
ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് ഫിഫ വിലക്ക് ഏർപ്പെടുത്തിയ സംഭവത്തിൽ സുപ്രീം കോടതിയും കേന്ദ്ര സർക്കാരും ഇടപെട്ടിരുന്നു. തുടർന്ന്, താത്കാലിക ഭരണ സമിതിയെ സുപ്രീം കോടതി പിരിച്ചു വിട്ടിരുന്നു. ഇതോടെ ഇന്ത്യൻ ഫുട്ബോളിന് മേൽ നിലനിന്നിരുന്ന ആശങ്ക അകലുകയായിരുന്നു.
Comments