ദുബായ്: ഈ വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ട്വൻ്റി 20 ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾ പരിശോധിക്കാനുള്ള ഏഷ്യൻ ടീമുകളുടെ സുവർണ്ണാവസരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റിന് അൽപ്പസമയത്തിനകം ദുബായിൽ തുടക്കമാകും. ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ സമയം രാത്രി 7.30ന് അഫ്ഗാനിസ്ഥാൻ ശ്രീലങ്കയെ നേരിടും.
ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ ടീമുകൾക്ക് പുറമെ യോഗ്യത റൗണ്ട് കടന്നെത്തിയ ഹോങ്കോംഗും ടൂർണമെൻ്റിൽ മാറ്റുരയ്‌ക്കും. ശ്രീലങ്കയിൽ നടക്കാനിരുന്ന ടൂർണമെൻ്റിനാണ് യു എ ഇ വേദിയാകുന്നത്. സാമ്പത്തിക- രാഷ്‌ട്രീയ പ്രതിസന്ധികൾ രൂക്ഷമായിരിക്കുന്നതിനാൽ, ടൂർണമെൻ്റിന് വേദിയാകാനുള്ള അവസരം ശ്രീലങ്ക ഉപേക്ഷിക്കുകയായിരുന്നു.
പാകിസ്താനെതിരെ നാളെയാണ് ടൂർണമെൻ്റിലെ ഇന്ത്യയുടെ ആദ്യ മത്സരം. മോശം ഫോമിന്റെ പേരിൽ വിഷമിക്കുന്ന വിരാട് കോഹ്ലിയാകും മത്സരത്തിലെ പ്രധാന ശ്രദ്ധാകേന്ദ്രം. ക്യാപ്ടൻ രോഹിത് ശർമ്മ, കെ എൽ രാഹുൽ എന്നിവരുടെ പ്രകടനങ്ങളും ഇന്ത്യ ഉറ്റുനോക്കുന്നവയാണ്. ബൗളിംഗിൽ ജസ്പ്രീത് ബൂമ്രയുടെ അഭാവം ഇന്ത്യക്ക് മറികടക്കേണ്ടതുണ്ട്.
ഏറ്റവും കൂടുതൽ തവണ ഏഷ്യൻ ചാമ്പ്യന്മാരായതിന്റെ മുൻതൂക്കം ഇന്ത്യക്കുണ്ട്. ഏഴ് തവണയാണ് ഇന്ത്യ ഏഷ്യാ കപ്പ് ഉയർത്തിയിട്ടുള്ളത്. ട്വൻ്റി 20 ഫോർമാറ്റിൽ നടന്ന 2016 ഏഷ്യാ കപ്പിലും ഏകദിന ഫോർമാറ്റിൽ നടന്ന 2018 ഏഷ്യാ കപ്പിലും ഇന്ത്യയായിരുന്നു ജേതാക്കൾ.
2012ൽ ഏകദിന ഫോർമാറ്റിൽ നടന്ന ടൂർണമെൻ്റിലാണ് പാകിസ്താൻ ഏറ്റവും ഒടുവിൽ ഏഷ്യാ കപ്പ് ഉയർത്തിയത്. പരിക്ക് മൂലം ടൂർണമെൻ്റ് നഷ്ടമായ പേസർ ഷഹീൻ ഷാ അഫ്രീദിയുടെ അഭാവം അവർക്ക് തിരിച്ചടിയാകും. താരതമ്യേന പരിചയസമ്പത്ത് കുറഞ്ഞ മദ്ധ്യനിര ബാറ്റിംഗും പാകിസ്താന്റെ ദൗർബല്യമാണ്. മുഹമ്മദ് റിസ്വാനും ബാബർ അസമും ഒത്തുചേരുന്ന ഓപ്പണിംഗ് സഖ്യമാണ് പാകിസ്താന്റെ കരുത്ത്.
Comments