ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ഉദ്ഘാടന മത്സരത്തിൽ ശ്രീലങ്കയ്‌ക്കെതിരെ തകർപ്പൻ പ്രകടനവുമായി അഫ്ഗാനിസ്ഥാൻ. ടോസ് നേടി ബൗൾ ചെയ്യാൻ തീരുമാനിച്ച അഫ്ഗാനിസ്ഥാൻ ഇരുപതാം ഓവറിലെ നാലാമത്തെ പന്തിൽ ശ്രീലങ്കയെ 105 റൺസിന് പുറത്താക്കി. അഫ്ഗാനിസ്ഥാന്റെ പഴുതടച്ച ബൗളിംഗും ഫീൽഡിംഗും ശ്രീലങ്കയെ വരിഞ്ഞ് മുറുക്കിയപ്പോൾ മനപ്പൂർവ്വം വരുത്തിയ പിഴവുകളും ലങ്കൻ ബാറ്റ്സ്മാന്മാർക്ക് വിനയായി.
3.4 ഓവറിൽ 11 റൺസിന് 3 വിക്കറ്റ് വീഴ്‌ത്തിയ അഫ്ഗാൻ പേസർ ഫസൽ ഹഖ് ഫറൂഖിയാണ് ശ്രീലങ്കൻ ബാറ്റിംഗിന്റെ നട്ടെല്ലൊടിച്ചത്. മുജീബുർ റഹ്മാനും മുഹമ്മദ് നബിയും 2 വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോൾ നവീൻ ഉൾ ഹഖ് ഒരു വിക്കറ്റെടുത്തി. 29 പന്തിൽ 38 റൺസെടുത്ത ഭാനുക രജപക്സയും 31 റൺസെടുത്ത കരുണരത്നെയും 17 റൺസെടുത്ത ഗുണതിലകെയും മാത്രമാണ് ലങ്കൻ നിരയിൽ രണ്ടക്കം കടന്നത്.
മറുപടി ബാറ്റിംഗിൽ മികച്ച തുടക്കമാണ് അഫ്ഗാനിസ്ഥാൻ നേടിയിരിക്കുന്നത്. 3 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ അവർ 31റൺസ് നേടി. ഹസ്രത്തുള്ള സസായും റഹ്മാനുള്ള ഗുർബാസുമാണ് ക്രീസിൽ.















