ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിന് ചരിത്ര വിജയത്തോടെ തകർപ്പൻ തുടക്കം കുറിച്ച് അഫ്ഗാനിസ്ഥാൻ. മുൻ ചാമ്പ്യന്മാരായ ശ്രീലങ്കയെ 8 വിക്കറ്റിന് തകർത്താണ് അഫ്ഗാനിസ്ഥാന്റെ വിജയം. ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനയക്കപ്പെട്ട ശ്രീലങ്ക ഇരുപതാം ഓവറിലെ നാലാമത്തെ പന്തിൽ 105 റൺസിന് പുറത്തയി. മറുപടി ബാറ്റിംഗിൽ തകർത്തടിച്ച അഫ്ഗാനിസ്ഥാൻ പതിനൊന്നാമത്തെ ഓവറിലെ ആദ്യ പന്തിൽ 2 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 59 പന്തുകൾ ബാക്കി നിൽക്കെയായിരുന്നു അഫ്ഗാനിസ്ഥാന്റെ വിജയം.
3.4 ഓവറിൽ 11 റൺസിന് 3 വിക്കറ്റ് വീഴ്‌ത്തിയ അഫ്ഗാൻ പേസർ ഫസൽ ഹഖ് ഫറൂഖിയാണ് ശ്രീലങ്കൻ ബാറ്റിംഗിന്റെ നട്ടെല്ലൊടിച്ചത്. മുജീബുർ റഹ്മാനും മുഹമ്മദ് നബിയും 2 വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോൾ നവീൻ ഉൾ ഹഖ് ഒരു വിക്കറ്റെടുത്തു. 29 പന്തിൽ 38 റൺസെടുത്ത ഭാനുക രജപക്സയും 31 റൺസെടുത്ത കരുണരത്നെയും 17 റൺസെടുത്ത ഗുണതിലകെയും മാത്രമാണ് ലങ്കൻ നിരയിൽ രണ്ടക്കം കടന്നത്.
അഫ്ഗാനിസ്ഥാന് വേണ്ടി ഓപ്പണർ റഹ്മാനുള്ള ഗുർബാസ് 18 പന്തിൽ 4 സിക്സും 3 ഫോറും ഉൾപ്പെടെ 40 റൺസ് നേടി. 28 പന്തിൽ 37 റൺസുമായി ഹസ്രത്തുള്ള സസായ് പുറത്താകാതെ നിന്നു. ശ്രീലങ്കൻ ബൗളർമാരെല്ലാം നന്നായി തല്ല് വാങ്ങിയപ്പോൾ വനിന്ദു ഹസരംഗയ്‌ക്ക് ഒരു വിക്കറ്റ് ലഭിച്ചു.
ക്രിക്കറ്റ് ലോകം ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്താൻ പോരാട്ടം നാളെയാണ്. ഏറ്റവും കൂടുതൽ തവണ ഏഷ്യൻ ചാമ്പ്യന്മാരായതിന്റെ മുൻതൂക്കവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. മറുവശത്ത് മികച്ച ടീമിനെ പാകിസ്താനും അണിനിരത്തുമ്പോൾ പോരാട്ടം പൊടിപാറുമെന്ന് ഉറപ്പ്.
Comments