തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ചികിത്സയിലായതിനാൽ പാർട്ടിയുടെ സജീവ ചുമതലയിൽ നിന്ന് ഒഴിഞ്ഞേക്കുമെന്ന് സൂചന. ഇന്നും നാളെയുമായി നടക്കുന്ന പാർട്ടി യോഗങ്ങളിൽ ഇത് സംബന്ധിച്ച് തീരുമാനമെടുക്കും. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പി.ബി. അംഗം പ്രകാശ് കാരാട്ട് എന്നിവരും യോഗത്തിൽ പങ്കെടുക്കും.
പാർട്ടിക്ക് പുറമേ മന്ത്രിസഭയിൽ എന്തെങ്കിലും മാറ്റം വരുത്തണോ എന്നും ആലോചിക്കുന്നുണ്ട്. ഇന്ന് രാവിലെ അവൈലബിൾ പോളിറ്റ് ബ്യൂറോ യോഗവും സംസ്ഥാന സെക്രട്ടറിയേറ്റും ചേരും . തിങ്കളാഴ്ചയും സംസ്ഥാന സമിതി തുടരും. ലോകായുക്ത, സർവകലാശാലാ നിയമഭേദഗതി ബില്ലുകളുമായി ബന്ധപ്പെട്ട് സർക്കാർ-ഗവർണർ പോര്, വിഴിഞ്ഞം പദ്ധതിപ്രദേശത്തെ പ്രതിഷേധം എന്നിവയാണ് പ്രധാന ചർച്ചാവിഷയം.
ഗവർണർ സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന ഈ സാഹചര്യത്തിൽ എന്തൊക്കെ നിലപാടുകൾ എടുക്കാമെന്ന് ആലോചിക്കാനാണ് യോഗം. എന്നാൽ കോടിയേരിയുടെ ആരോഗ്യപ്രശ്നങ്ങളും പാർട്ടിയെ അലട്ടുന്നുണ്ട്. കോടിയേരിക്ക് വിശ്രമവും തുടർചികിത്സയും നിർദ്ദേശിച്ചതോടെ പാർട്ടി ഒന്നാകെ ചുമതലകൾ ഏകോപിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.
കോടിയേരി സ്ഥാനത്ത് നിന്ന് ഒഴിയുമെന്നുള്ള പ്രചാരണങ്ങളും മുതിർന്ന നേതാക്കൾ തള്ളി. കോടിയേരി തുടരുന്നതിൽ പ്രശ്നമില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. കുറച്ചു ദിവസങ്ങളായി എല്ലാ ദിവസവും കോടിയേരിയെ സന്ദർശിച്ച് പിണറായി വിജയൻ ആരോഗ്യസ്ഥിതി അന്വേഷിക്കുന്നുണ്ട്.
Comments