നോയിഡ: നോയിഡയിൽ അനധികൃത നിർമാണമെന്ന് കണ്ടെത്തിയ ഇരട്ട ടവറുകൾ സ്ഫോടനത്തിലൂടെ തകർക്കുന്നതിന് മുന്നോടിയായി മലിനീകരണ തോത് നിരീക്ഷിക്കാൻ പ്രത്യേക യന്ത്രം സ്ഥാപിച്ചു. 40 നിലകളുള്ള ഇരട്ട ഗോപുരങ്ങളിൽ ഏകദേശം 3,700 കിലോയോളം സ്ഫോടക വസ്തുക്കളാണ് നിറച്ചിരിക്കുന്നത്. വെള്ളം താഴെയ്ക്ക് വീഴുന്ന മാതൃകയിലാകും കെട്ടിടം പൊളിക്കുകയെന്നാണ് അറിയിച്ചിരിക്കുന്നത്. ഉച്ചകഴിഞ്ഞ് 2.30-നാകും സ്ഫോടനമെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്.
എസിഫൈസ് എഞ്ചിനീയറിംഗ് കമ്പനിയും ദക്ഷിണാഫ്രിക്ക ആസ്ഥനമായുള്ള ജെറ്റ് ഡെമോളിഷൻസും സംയുക്തമായാണ് നോയിഡയിലെ ഫ്ളാറ്റുകൾ തകർക്കുന്നത്. ഒമ്പത് സെക്കൻഡിൽ കെട്ടിടങ്ങൾ നിലം പൊത്തിയാലും 12 മിനിറ്റുകൾക്ക് ശേഷമാകും പൊടി പടലങ്ങൾ ഉയരുക. എത്ര മാത്രം മലിനീകരണം ഉണ്ടാകുമെന്നതിൽ കൃത്യമായ വിവരം ലഭ്യമാക്കുന്നതിനാണ് ഇത്തരത്തിൽ ഡസ്റ്റ് മെഷീൻ ഘടിപ്പിച്ചിരിക്കുന്നതെന്ന് എസിഫൈസ് കമ്പനി അറിയിച്ചു.
നിരീക്ഷണത്തിനായി ഏഴ് സുരക്ഷാ ക്യാമറകളും എൻഡിആർഎഫിന്റെ രണ്ട് സംഘത്തെയും നിയമിച്ചിട്ടുണ്ട്. 450 മീറ്റർ അകലെ പോലീസ് കൺട്രോൾ റൂമും സജ്ജമാക്കിയിട്ടുണ്ട്. കെട്ടിട നിർമ്മാണ മാനദണ്ഡങ്ങൾ പാലിക്കാതെ സൂപ്പർ ടെക് കമ്പനി നിർമ്മിച്ച ഇരട്ട ടവറുകളാണിത്. 40 നിലകളിലായി ഏകദേശം 900-ത്തിലധികം ഫ്ളാറ്റുകളാണ് ഉണ്ടായിരുന്നത്. ഒമ്പത് വർഷം നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് പൊളിക്കൽ അനുമതി ലഭിച്ചത്.
Comments