കോഴിക്കോട്: ലഹരി മാഫിയയ്‌ക്കെതിരെ ബോധവൽക്കരണം നടത്തുമെന്ന് ഡിവൈഎഫ്‌ഐ. ഡിവൈഎഫ്ഐ ഭാരവാഹികൾ നടത്തിയ വാർത്താസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് ആണ് ഇക്കാര്യം അറിയിച്ചത്. സംഘടനാ ഭാരവാഹിത്വത്തിന്റെ മറവിൽ പ്രവർത്തിക്കുന്ന ലഹരി കടത്ത് സംഘങ്ങൾ സംസ്ഥാനത്ത് പലയിടത്തും പിടിയിലായിരുന്നു. ഇത് ഡിവൈഎഫ്‌ഐയ്‌ക്ക് വലിയ നാണക്കേടുണ്ടാക്കുകയും പൊതുസമൂഹത്തിൽ ചർച്ചയാകുകയും ചെയ്തതോടെയാണ് ഇത് മറയ്‌ക്കാൻ ബോധവൽക്കരണ പരിപാടിക്ക് രൂപം നൽകിയിരിക്കുന്നത്.
ജൂലൈ അവസാനം പത്തനംതിട്ട പന്തളത്ത് നിന്നും പോലീസിന്റെ ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിൽ 25 കോടിയിലധികം രൂപയുടെ എംഡിഎംഎ ഉൾപ്പെടെയുളള മയക്കുമരുന്നുമായി പിടിയിലായ സംഘത്തിൽ ഡിവൈഎഫ്‌ഐ ഭാരവാഹികളും ഉൾപ്പെട്ടിരുന്നു.
യുവാക്കൾക്കിടയിൽ ലഹരിയുടെ ഉപയോഗം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ബോധവത്കരണം നടത്താൻ തീരുമാനിച്ചതെന്ന് സനോജ് പറഞ്ഞു. ഇതിനായി സെപ്തംബർ ഒന്ന് മുതൽ ജനകീയ സദസ്സുകൾ സംഘടിപ്പിക്കും. സംസ്ഥാനത്തെ 25,000 കേന്ദ്രങ്ങളിൽ 1 മുതൽ 20 വരെയാകും ജനകീയ സദസ്സുകൾ സംഘടിപ്പിക്കുക. മയക്കുമരുന്ന് സംഘങ്ങളെ നിരീക്ഷിക്കാൻ രഹസ്യ സ്‌ക്വാഡുകൾ രൂപീകരിക്കാൻ തീരുമാനിച്ചതായും സനോജ് കൂട്ടിച്ചേർത്തു.
2,500 രഹസ്യ സ്‌ക്വാഡുകളാണ് രൂപീകരിക്കുക. ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി സെപ്തംബർ 18 ന് ലഹരിവിരുദ്ധ പ്രതിജ്ഞ സംഘടിപ്പിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്തി വിദ്യാർത്ഥികൾക്കിടയിൽ ബോധവത്കരണം നടത്തും. ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി കലാ- കായിക മത്സരങ്ങൾ സംഘടിപ്പിക്കുമെന്നും സനോജ് വ്യക്തമാക്കി.
Comments